വിവാദ പ്രസ്താവനയുമായി തെലുങ്കു താരം വിജയ് ദേവരകൊണ്ട

ല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നും സ്വേച്ഛാധിപത്യമാണ് നല്ലതെന്നും തെലുങ്ക് താരം വിജയ് ദേവരകൊണ്ട. ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിലാണ് താരം വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. രാഷ്ട്രീയ പ്രവേശനം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വാക്കുകൾ വിവാദമായതോടെ നിരവധി പേരാണ് നടനെ വിമർശിച്ചും അനുകൂലിച്ചും രംഗത്തെത്തിയിട്ടുള്ളത്.

‘’തോന്നുന്നില്ല. എല്ലാവരെയും വോട്ട് ചെയ്യാന്‍ പോലും അനുവദിക്കരുത്. മുംബൈയിലേക്ക് ഒരു വിമാനം പോകുന്നു. അതിലെ യാത്രക്കാരായ 300 പേരും ചേര്‍ന്നല്ലല്ലോ ആരാണ് ആ വിമാനം പറത്തേണ്ടതെന്ന് തീരുമാനിക്കുക. ഇക്കാര്യങ്ങള്‍ കാര്യക്ഷമമായി ചെയ്യുന്ന എയര്‍ലൈന്‍സ് പോലുള്ള ഏജന്‍സികളെ നമ്മള്‍ ആ ചുമതല ഏല്‍പ്പിക്കുകയാണ്. അവര്‍ക്ക് ആരാണ് ആ വിമാനം പറത്താന്‍ ഏറ്റവും യോഗ്യന്‍ എന്നു കണ്ടെത്താനാകും”. വിജയ് ദേവരക്കൊണ്ട പറഞ്ഞു.

പണവും വില കുറഞ്ഞ മദ്യവുമെറിഞ്ഞാണ് ആളുകളുടെ വോട്ട് പിടിക്കുന്നത്. ധനികരായ ആളുകളേ വോട്ട് ചെയ്യാവൂ എന്നല്ല ഞാന്‍ പറയുന്നത് അവര്‍ വോട്ട് ചെയ്യാന്‍ പാടില്ലെന്നേ ഞാന്‍ പറയൂ. വിദ്യാഭ്യാസമുള്ള, പണത്തില്‍ വീഴാത്ത മധ്യവര്‍ഗത്തെയാണ് വോട്ട് ചെയ്യാന്‍ അനുവദിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, എന്തിനാണെന്നും ആര്‍ക്കാണെന്നും വോട്ട് ചെയ്യുന്നതെന്നു പോലും അറിയാത്ത ആള്‍ക്കാരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന്. മദ്യത്തിനും പണത്തിനും വേണ്ടി വോട്ട് ചെയ്യുന്ന തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കില്ല. ‘ വിജയ് പറഞ്ഞു. സ്വേച്ഛാധിപത്യമാണ് സമൂഹത്തിന് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

”ഞാനൊരു സ്വേച്ഛാധിപതിയാകുന്നതാണ് നല്ലത്. ‘മിണ്ടാതിരിക്കടോ, ഞാന്‍ നല്ല ഉദ്ദേശങ്ങളോടെയാണ് വന്നിട്ടുള്ളത്. നിങ്ങള്‍ക്ക് എന്താണ് നല്ലതെന്ന് നിങ്ങള്‍ക്ക് അറിയില്ല. അഞ്ച് – പത്ത് വര്‍ഷം ഞാന്‍ പറയുന്നത് കേട്ടാല്‍ അതിന്റെ ഉപകാരം ഉണ്ടാകും.’ എന്ന് ജനങ്ങളോട് പറയുന്ന സ്വേച്ഛാധിപതി. അതുമാത്രമാണ് എന്തെങ്കിലും മാറ്റം വരുത്താനുള്ള ഏക മാര്‍ഗം. ചിലപ്പോഴൊക്കെ സ്വേച്ഛാധിപത്യം ആണ് നല്ലതെന്ന് എനിക്ക് തോന്നും. പക്ഷെ സ്വേച്ഛാധിപതി ഒരു നല്ല വ്യക്തിയായിരിക്കണം.’’ വിജയ് കൂട്ടിച്ചേര്‍ക്കുന്നു.

Top