ടെലിവിഷന്‍ താരം ഋതുരാജ് സിംഗ് അന്തരിച്ചു

മുംബൈ: ബോളിവുഡ് ടെലിവിഷന്‍ താരം ഋതുരാജ് സിംഗ് (59)അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം്. താരത്തിന്റെ അടുത്ത സുഹൃത്തും നടനുമായ അമിത് ബേല്‍ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് ഋതുരാജ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. പാന്‍ക്രിയാറ്റിക് പ്രശ്‌നത്തെ തുടര്‍ന്ന് അടുത്തിടെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പാന്‍ക്രിയാസിന്റെ ചികിത്സയ്ക്കായി കുറച്ച് കാലം മുമ്പ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഹൃദയസംബന്ധമായ ചില സങ്കീര്‍ണതകള്‍ ഉണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്തു’.

പ്രമുഖ നടന്‍ അര്‍ഷാദ് വര്‍സി തന്റെ എക്‌സ് അക്കൗണ്ടിലൂടെ ഋതുരാജ് സിംഗിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ‘ഋതു രാജ് അന്തരിച്ചെന്നറിഞ്ഞതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഞങ്ങള്‍ ഒരേ ബില്‍ഡിംഗിലാണ് താമസിച്ചിരുന്നത്. നിര്‍മ്മാതാവെന്ന നിലയില്‍ എന്റെ ആദ്യ സിനിമയുടെ ഭാഗമായിരുന്നു അദ്ദേഹം. ഒരു സുഹൃത്തിനെയും മികച്ച നടനെയും നഷ്ടപ്പെട്ടു’ – അര്‍ഷാദ് വര്‍സി എഴുതി. ബനേഗി അപ്നി ബാത്, ജ്യോതി, ഹിറ്റ്ലര്‍ ദീദി, ശപത്, വാരിയര്‍ ഹൈ, ആഹത്, അദാലത്ത്, ദിയ, ഔര്‍ ബാത്തി ഹം തുടങ്ങി നിരവധി സീരിയലുകളില്‍ ഋതുരാജ് അഭിനയിച്ചിട്ടുണ്ട്. ലഡോ 2 എന്ന ടിവി സീരിയലില്‍ ബല്‍വന്ത് ചൗധരിയുടെ വേഷം ഏറെ ശ്രദ്ധേയമാണ്.

ബദരീനാഥ് കി ദുല്‍ഹനിയ (2017), തുനിവ് (2023) തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ യാരിയന്‍ 2 ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. ദ ടെസ്റ്റ് കേസ്, ഹേ പ്രഭു, ക്രിമിനല്‍, അഭയ്, ബന്ദിഷ് ബാന്‍ഡിറ്റ്സ്, നെവര്‍ കിസ് യുവര്‍ ബെസ്റ്റ് ഫ്രണ്ട്, മെയ്ഡ് ഇന്‍ ഹെവന്‍ സീസണ്‍ 2 എന്നിവയുള്‍പ്പെടെ നിരവധി വെബ് സീരീസുകളുടെ ഭാഗമായിരുന്നു റിതുരാജ്. മരണത്തിന് മുമ്പ് അനുപമ എന്ന സീരിയലില്‍ യശ്പാല്‍ എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിരുന്നു.

Top