ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മൊബൈല്‍ സര്‍വീസ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ടെലികോം സേവനദാതാക്കളായ വോഡാഫോണ്‍ ഐഡിയയും എയര്‍ടെല്ലും. താരിഫ് റേറ്റുകളില്‍ ഡിസംബര്‍ ഒന്നോടെ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് വോഡാഫോണ്‍, ഐഡിയ പ്രസ്താവനയില്‍ അറിയിച്ചു.
ടെലികോം വകുപ്പിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് കുടിശ്ശിക അടയ്ക്കാൻ സുപ്രീം കോടതി കഴിഞ്ഞ മാസം വോഡഫോൺ ഐഡിയ ഉൾപ്പെടെയുള്ള ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു.
വോഡഫോണ്‍ ഐഡിയയ്ക്കും ഭാരതി എയര്‍ടെല്ലിനും സെപ്റ്റംബര്‍ പാദത്തില്‍ 74,000 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സുപ്രിം കോടതി ഇരുകമ്പനികള്‍ക്കും വന്‍ തുക പിഴ ചുമത്തിയതാണ് കമ്പനികള്‍ക്ക് തിരിച്ചടിയായത്. വോഡഫോണ്‍ ഐഡിയയുടെ നഷ്ടം 50,921 കോടി രൂപയാണ്. എയര്‍ടെല്‍ 23,045 കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയത്.
ടെലികോം മേഖലയിലെ കടുത്ത സാമ്പത്തിക ഞെരുക്കം എല്ലാ കമ്പനികളും അംഗീകരിച്ചിട്ടുണ്ടെന്നും ഉചിതമായ ആശ്വാസം നൽകുന്നതിനായി ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സെക്രട്ടറിമാരുടെ സമിതി ശ്രമിക്കുന്നുണ്ടെന്നും കമ്പനി പ്രസ്താവനയിൽ പറയുന്നു. വൊഡഫോൺ ഐഡിയയിൽ ഏകദേശം 300 ദശലക്ഷം മൊബൈൽ വരിക്കാരാണുള്ളത്.