ഒരു മുഴം മുന്‍പേ തെലങ്കാന . . ഞായറാഴ്ച നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിലേക്ക് !

ഹൈദരാബാദ്: രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരിപ്പിച്ച് നിയമസഭ പിരിച്ചുവിടാന്‍ തെലങ്കാന സര്‍ക്കാര്‍.

ഈ വര്‍ഷം നടക്കുന്ന നാല് സംസ്ഥാനങ്ങളുടെ കൂടെ തെലങ്കാന നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടത്തിക്കാനാണ് ഭരണ കക്ഷിയായ ടി.ആര്‍.എസ് കടുംകൈക്ക് മുതിരുന്നത്.

രാജ്യം കണ്ട ഏറ്റവും വലിയ പൊതുയോഗം വിളിച്ച് ചേര്‍ത്ത് ഉച്ചക്ക് ശേഷം തീരുമാനം മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പ്രഖ്യാപിക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

രങ്കറെഡ്ഡി ജില്ലയില്‍ 2,000 ഏക്കര്‍ സ്ഥലമാണ് യോഗം നടത്തുന്നതിനായി പാര്‍ട്ടി സജ്ജമാക്കിയിരിക്കുന്നത്.

യോഗത്തില്‍ തെലങ്കാന മുഖ്യമന്ത്രിയില്‍ നിന്ന് സുപ്രധാനമായ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാമെന്നും, യോഗത്തിനു ശേഷം സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷവും ചൂടുപിടിക്കുമെന്നും അദ്ദേഹത്തിന്റെ മകനും മന്ത്രിയുമായ കെ.ടി. രാമറാവു ദേശീയ മാധ്യമങ്ങളോടു പറഞ്ഞു.

എന്നാല്‍ നിയമസഭ പിരിച്ചുവിടുമോയെന്ന കാര്യത്തില്‍ അദ്ദേഹം ഉറപ്പൊന്നും പറഞ്ഞില്ല.

കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതി സര്‍ക്കാരിന്റെ കാലാവധി 2019 മേയ് വരെയെന്നിരിക്കെ, ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൂടെയാണ് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പും നടത്തേണ്ടത്.

സെപ്റ്റംബര്‍ രണ്ടിന് തെലങ്കാന സംസ്ഥാന രൂപീകരണത്തിന്റെ നാലാം വാര്‍ഷിക ദിനമാണ്. ഇതു കണക്കിലെടുത്ത് നാലു വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.

വര്‍ഷാവസാനത്തോടെ തെലങ്കാന തിരഞ്ഞെടുപ്പ് നടക്കുമെന്നും ഒരുക്കങ്ങള്‍ വേഗത്തിലാക്കാനും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും സംസ്ഥാന നേതാക്കള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, പ്രതിപക്ഷ ഐക്യം ഭയന്നാണ് ടിആര്‍എസ് തിരഞ്ഞെടുപ്പിനു തിടുക്കം കാണിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

Top