ഹൈദരാബാദ്: തെലങ്കാനയിലെ ഭരണകക്ഷിയായ ടിആർഎസിലെ നാല് എംഎൽഎമാർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി തെലങ്കാന പോലീസ്. ബുധനാഴ്ച വൈകീട്ട് വിവരം പൊലീസ് പുറത്ത് വിട്ടതിന് പിന്നാലെയാണ് തെലങ്കാനയിൽ “ഓപ്പറേഷൻ താമര” എന്ന് ആരോപണം ഉയർന്നത്.
ഫാം ഹൗസിൽ നടന്ന ചർച്ചയിൽ ഒരു പ്രധാന നേതാവിന് 100 കോടി രൂപ വാഗ്ദാനം ചെയ്തതായി ഇന്നലെ രാത്രി വൈകി പോലീസ് പറഞ്ഞു. തെലങ്കാന രാഷ്ട്ര സമിതിയുടെ ഒരു എംഎൽഎ നൽകിയ സൂചനയെത്തുടർന്ന്, “ഇടപാട്” പുരോഗമിക്കുന്ന ഫാംഹൗസിൽ പോലീസ് റെയ്ഡ് നടത്തിയതായി പോലീസ് മേധാവി സ്റ്റീഫൻ രവീന്ദ്ര എൻഡിടിവിയോട് പറഞ്ഞു.
പ്രധാന ടിആർഎസ് നേതാവിന് 100 കോടി രൂപയും. ഓരോ എംഎൽഎമാർക്കും 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായാണ് വിവരം. പാർട്ടി മാറാൻ തങ്ങളെ പ്രലോഭിപ്പിക്കാൻ കൈക്കൂലി വാഗ്ദാനം ഉണ്ടെന്ന് പറഞ്ഞ് എംഎൽഎമാരാണ് പോലീസിന് വിവരം നൽകിയത് എന്നാണ് പോലീസ് മേധാവി എൻഡിടിവിയോട് പറഞ്ഞത്. പാർട്ടി മാറാൻ വലിയ പണവും സ്ഥാനങ്ങളും വാഗ്ദാനം ചെയ്തതായി അവർ പറഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്.