കുടുംബം പട്ടിണിയില്‍; മനോനില തെറ്റിയ യുവാവ് നാലുവയസ്സുകാരി മകളെ കഴുത്തറുത്തു കൊന്നു

ഹൈദരാബാദ്: കുടുംബം പട്ടിണിയിലായതോടെ മനോനില തെറ്റിയ യുവാവ് നാലുവയസ്സുകാരി മകളെ കഴുത്തറുത്തുകൊലപ്പെടുത്തി. തെലങ്കാനയിലെ സംഗ റെഡ്ഡി ജില്ലയിലെ ഗോങ്‌ലൂരി ആദിവാസി മേഖലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.

ജീവ എന്ന കര്‍ഷകനാണ് മകളെ ദാരുണമായി കൊലപ്പെടുത്തിയത്.ഇയാള്‍ക്ക് ഒരു മകളും ഒരു മകനും കൂടിയുണ്ട്. ഇയാളുടെ സഹോദരിയും കുടുംബത്തിനൊപ്പമാണ് കഴിയുന്നത്. എല്ലാവര്‍ക്കൂം ഭക്ഷണത്തിനുള്ള വക കണ്ടെത്താന്‍ കഴിയാത്തതും കടബാധ്യതയും ജീവയെ നിരാശയിലാക്കിയിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

വ്യാഴാഴ്ച രാത്രി പിതൃസഹോദരിക്കൊപ്പമാണ് ജീവയുടെ രണ്ട് പെണ്‍മക്കളും ഉറങ്ങാന്‍ കിടന്നത്. മകന്‍ ജീവയ്ക്കും ഭാര്യയ്ക്കുമൊപ്പവും. രാത്രി 10.30 ഓടെ ജീവയുടെ നിലവിളി കേട്ടാണ് വീട്ടുകാര്‍ ഉണരുന്നത്. മകളെ കാണാനില്ലെന്ന് ഇയാള്‍ വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് വീടിനു പുറത്തിറങ്ങി നോക്കിയ വീട്ടുകാര്‍ മകള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്.

ജീവയുടെ ശരീരത്തില്‍ രക്തക്കറ കണ്ടതോടെ വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് ഇയാളെ ചോദ്യം ചെയ്തുവെങ്കിലും പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. പിന്നീട് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പോലീസ് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു.

കടബാധ്യതയും കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയില്ലെന്ന ചിന്തയുമാണ് ഒരു കുട്ടിയെ കൊല്ലാന്‍ പ്രേരിപ്പിച്ചതെന്ന് ഇയാള്‍ കുറ്റസമ്മത മൊഴിയില്‍ പറയുന്നതായി ഡി.എസ്.പി ശ്രീധര്‍ റെഡ്ഡി പറഞ്ഞു.

Top