ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സര്‍ക്കാര്‍; റിപ്പബ്ലിക് ദിന പരേഡില്‍ തെലങ്കാന മുഖ്യമന്ത്രി പങ്കെടുത്തില്ല

ഹൈദരാബാദ്: പൂർണതോതിൽ റിപ്പബ്ലിക് ദിന പരേഡ് സംഘടിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച് തെലങ്കാന സർക്കാർ. പരേഡ് ഗ്രൗണ്ടിൽ കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ച് റിപ്പബ്ലിക് പരേഡ് നടത്താനാണ് തെലങ്കാന ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പരേഡും ഗാർഡ് ഓഫ് ഓണറും അടക്കം റിപ്പബ്ലിക് ദിനപരിപാടിയിൽ ഉൾപ്പെടുത്തണമെന്നും നിർദേശം നൽകിയിരുന്നു.

എന്നാൽ രാജ്ഭവനിൽ മാത്രമാണ് റിപ്പബ്ലിക് ദിന പരേഡ് സംഘടിപ്പിച്ചത്. രാജ്ഭവനിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ തമിഴിസൈ സൗന്ദർരാജൻ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പങ്കെടുത്തില്ല. ചടങ്ങിൽ ഓസ്‌കർ പുരസ്‌കാരം നേടിയ സംഗീതസംവിധായകൻ കീരവാണി, ഗാനരചയിതാവ് ചന്ദ്രബോസ് എന്നിവരെ ഗവർണർ അനുമോദിച്ചു.

നേരത്തേ രാജ്ഭവനിൽ പതാകയുയർത്തൽ ചടങ്ങ് മാത്രം നടത്തുമെന്നും മുഖ്യമന്ത്രിയുടെ വീട്ടിൽ ചെറുപരിപാടികൾ മാത്രമേ സംഘടിപ്പിക്കൂ എന്നുമായിരുന്നു സംസ്ഥാനസർക്കാർ അറിയിച്ചിരുന്നത്. കഴിഞ്ഞ തവണ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സർക്കാർ റിപ്പബ്ലിക് ദിനപരിപാടികൾ വെട്ടിച്ചുരുക്കിയിരുന്നു. തുടർന്ന് ഗവർണറും മുഖ്യമന്ത്രിയും അവരവരുടെ ഔദ്യോഗിക വസതികളിൽ വെവ്വേറെയായാണ് പതാക ഉയർത്തിയത്.

Top