‘അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ ഭഗവാന്റെ സാന്നിധ്യം ഉണ്ടാകില്ല ‘ ; ബിഹാര്‍ മന്ത്രി

പട്ന: അയോധ്യ രാമക്ഷേത്രത്തിന്റെ മഹാപ്രതിഷ്ഠാ ചടങ്ങില്‍ ഭഗവാന്റെ സാന്നിധ്യം ഉണ്ടാകില്ലെന്ന് ബിഹാര്‍ മന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ്. ജനുവരി 22 ന് താന്‍ അയോധ്യയില്‍ വരില്ലെന്ന് ശ്രീരാമന്‍ സ്വപ്നത്തില്‍ വന്ന് പറഞ്ഞതായി അവകാശവാദം. സ്വന്തം നേട്ടത്തിനായി രാജ്യത്തെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പിശാചാണ് രാഷ്ട്രീയ സ്വയം സേവക് സംഘമെന്നും അദ്ദേഹം പറഞ്ഞു.

പട്നയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാമനെ ഇവര്‍ മറക്കും…ജനുവരി 22ന് ഭഗവാന്‍ വരണമെന്നത് നിര്‍ബന്ധമാണോ? നാല് ശങ്കരാചാര്യരുടെ സ്വപ്നത്തില്‍ രാമന്‍ പ്രത്യക്ഷപ്പെട്ടു. രാമന്‍ എന്റെ സ്വപ്നത്തിലും വന്നു, ജനുവരി 22 ന് താന്‍ അയോധ്യയില്‍ വരില്ലെന്ന് പറഞ്ഞു’-ആദിശങ്കരാചാര്യര്‍ സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന മഠങ്ങളിലെ മഠാധിപതിമാരായ നാല് ശങ്കരാചാര്യര്‍ ചടങ്ങില്‍ പങ്കെടുക്കാത്തതിനെ പരാമര്‍ശിച്ച് തേജ് പ്രതാപ് പറഞ്ഞു.ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നേരത്തെ തേജ് പ്രതാപ് യാദവ് വിവാദ പരാമര്‍ശം നടത്തിയിരുന്നു.

Top