അറബിക്കടലില്‍ അതിതീവ്ര ചുഴലിക്കാറ്റായി ‘തേജ്’; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടി മഴ

തിരുവനന്തപുരം: അറബിക്കടലില്‍ തേജ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മുകളില്‍ ‘തേജ്’ അതി തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. വരും മണിക്കൂറില്‍ അതിശക്തമായ ചുഴലിക്കാറ്റായി വീണ്ടും ശക്തി പ്രാപിക്കാനാണ് സാധ്യത.

ഒക്ടോബര്‍ 24 രാവിലെ വരെ വടക്ക് പടിഞ്ഞാറ് ദിശയിലും, പിന്നീട് വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിലും സഞ്ചരിച്ചു ഒക്ടോബര്‍ 25 ഉച്ചയോടെ യെമന്‍ -ഒമാന്‍ തീരത്തു അല്‍ ഗൈദാക്കും സലാലാക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി തീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ അതി തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത.

അടുത്ത 12 മണിക്കൂര്‍ വടക്ക് പടിഞ്ഞാറ് ദിശയിയിലും, തുടര്‍ന്നുള്ള 3 ദിവസം വടക്ക്, വടക്ക് – കിഴക്ക് ദിശയിലും സഞ്ചരിച്ചു ബംഗ്ലാദേശ് പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. കോമറിന്‍ മേഖലക്ക് മുകളിലും ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മിതമായ മഴയ്ക്കാണ് സാധ്യത. ഒക്ടോബര്‍ 22 മുതല്‍ 26 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Top