ത്രികോണ പ്രണയം കലാശിച്ചത് ക്രൂരതയില്‍; 19കാരനെ കാമുകനും വിദ്യാര്‍ഥിനിയും ചേര്‍ന്ന് കൊലപ്പെടുത്തി

crime

ന്യൂഡല്‍ഹി: പത്തൊന്‍പതുകാരനെ പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ന്യൂഡല്‍ഹിയിലെ വസീര്‍പുരിലാണ് സംഭവം. അജയ് കുമാര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ അര്‍കിത് ചൗഹാനെയും (22), പ്ലസ്വണ്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ത്രികോണ പ്രണയത്തിലെ ക്രൂരതയാണ് ഈ കൊടും കൊലപാതകത്തിലേക്ക് എത്തിയത്. പെണ്‍കുട്ടിയോട് അജയ്ക്ക് തോന്നിയ പ്രണയമാണ് കൊലപാതകത്തിന് കാരണം. വസീര്‍പുരിലെ അമ്മാവന്റെ വീട്ടില്‍ നിന്ന് പഠിച്ചിരുന്ന അജയ്ക്ക് സ്‌കൂളിലെ കേസില്‍ പ്രതിയായ പെണ്‍കുട്ടിയോട് അടുപ്പമുണ്ടായിരുന്നു. ഈ വിവരമറിഞ്ഞ അര്‍കിത് പെണ്‍കുട്ടിയെ ഉപയോഗിച്ച് അജയിനെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി.അര്‍കിത്തിനൊപ്പം പെണ്‍കുട്ടി സ്‌കൂളില്‍ നില്‍ക്കുന്നത് കണ്ടതോടെ അജയ് ക്ഷുഭിതനായി. ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമായി. ഇതിനിടെ കൈയില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് അര്‍കിത് പത്തൊന്‍പതുകാരനെ വെടിവച്ചു വീഴ്ത്തി. തുടര്‍ന്ന് അര്‍കിതും പെണ്‍കുട്ടിയും രക്ഷപ്പെട്ടു.

വഴിയാത്രക്കാരാണ് രക്തത്തില്‍ കുളിച്ചു കിടന്ന അജയിനെ ആശുപത്രിയിലെത്തിച്ചത് എന്നിട്ടും രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്നും ലഭിച്ച ഒരു കറുത്ത തൊപ്പിയാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അര്‍കിതിന്റെ കൈയില്‍ നിന്നും തൊപ്പി നഷ്ടമായിരുന്നു. ഇത് പൊലീസ് കണ്ടെത്തിയതോടെ ആണ് ഇവര്‍ കുടുങ്ങിയത്.

അതേസമയം, പിടിയിലായ പെണ്‍കുട്ടിയുടെ മൊഴി പൊലീസിനെ വെട്ടിലാക്കി. ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കടിച്ചാണ് അജയിനെ അര്‍കിത് കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. എന്നാല്‍, അര്‍കിതിന്റെ വെടിയേറ്റാണ് അജയ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Top