നൂതന ഐടി സംരംഭങ്ങള്‍ തദ്ദേശീയര്‍ക്കും തൊഴിലവസരം സൃഷ്ടിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: ടെക്നോപാര്‍ക്കിന്‍റെ നാലാം ഘട്ടമായ പള്ളിപ്പുറം ടെക്നോസിറ്റിയിലെ അത്യാധുനിക ഐടി സമുച്ചയമായ ‘കബനി’യുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നൂതന ഐടി സംരംഭങ്ങൾ പ്രാവർത്തികമാക്കുന്നതോടെ തദ്ദേശീയർക്കും തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്നും ആയിരക്കണക്കിന് പേർക്ക്‌ തൊഴിൽ നൽകുന്ന സ്ഥാപനം ഒരിടത്തുവന്നാൽ പ്രാദേശികമായ തൊഴിലവസരവും വികസനവും സാധ്യമാകുമെന്നും ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ തൊഴിലവസരങ്ങളെ പരിഗണിച്ചു കൊണ്ടുള്ളതായിരിക്കും ഈ വികസനം. പ്രത്യക്ഷവും പരോക്ഷവുമായ ഈ തൊഴിലവസരങ്ങള്‍ പ്രാദേശികമായി ആയിരക്കണക്കിനാളുകള്‍ക്കാണ് ലഭിക്കാന്‍ പോകുന്നത്. ചെറുപ്പക്കാരുടെ നൈപുണ്യ വികസനം നല്‍കുന്നതിനായുള്ള കൂടുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. വിജ്ഞാനാധിഷ്ഠിത സമൂഹമായി കേരളത്തെ മാറ്റാനുള്ള സര്‍ക്കാരിന്‍റെ പ്രതിജ്ഞാബദ്ധമായ നീക്കത്തില്‍ ഇത് കൂടുതല്‍ സഹായകമാകും.

ടെക്നോസിറ്റിയില്‍ സജ്ജമാക്കിയിട്ടുള്ള സൗകര്യങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങളും പദ്ധതികളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഉതകുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. ദേശീയ, അന്തര്‍ദേശീയ കമ്പനികളെ ആകര്‍ഷിക്കാന്‍ കഴിയുന്നത് നമ്മുടെ ഐ ടി ആവാസവ്യവസ്ഥയുടെ കരുത്താണ് കാണിക്കുന്നത്. ഐ ടി മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് കൂടുതല്‍ സഹായകമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകും. അതിനാവശ്യമായ രീതിയിലുള്ള വിഹിതം ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്‍റെ ഇലക്ടോണിക്സ് – വിവര സാങ്കേതികവിദ്യാ വ്യവസായ രംഗത്ത് ഏറ്റവും വലിയ കാല്‍വയ്പാണ് ടെക്നോസിറ്റിയുടെ ‘കബനി’ നാടിന് സമര്‍പ്പിക്കുന്നതിലൂടെ കൈവരിക്കുന്നതെന്ന് ചടങ്ങിന് ആശംസയറിച്ചുകൊണ്ട് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടെക്നോസിറ്റിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോക ഐടി വ്യവസായ മേഖലയില്‍ പള്ളിപ്പുറം ഇടം നേടും. ഈ പ്രദേശത്തിന്‍റെ സാമൂഹിക സാമ്പത്തിക വികാസത്തിന് ഇത് കരുത്തേകും. മന്ത്രി കൂട്ടിച്ചേർത്തു.

ടെക്നോസിറ്റിയിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ സൺടെക്കിന്റെ പുതിയ ക്യാമ്പസും പ്രവർത്തനസജ്ജമായിട്ടുണ്ട്‌. ടിസിഎസ്, ബ്രിഗേഡ് ഗ്രൂപ്പിന്റെ വേൾഡ് ട്രേഡ് സെന്റർ എന്നിവയുടെ അത്യാധുനിക ക്യാമ്പസുകളും ഉടൻ പ്രവർത്തനമാരംഭിക്കും. സ്പേയ്സ് പാർക്ക് പദ്ധതിയും പുരോഗമിക്കുകയാണ്‌. 10 മുതൽ 37 പേരെ വരെ ഉൾക്കൊള്ളാൻ കഴിയുന്നതും ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്ക് പ്രയോജനകരവുമായ പ്ലഗ് ആൻഡ് പ്ലേ മാതൃകയിലാണ് കബനിയിൽ മൊഡ്യൂളുകൾ സജ്ജമാക്കിയത്. ഓരോ മൊഡ്യൂളിലും മാനേജർ ക്യാബിൻ, ഡിസ്‌കഷൻ റൂം, സെർവർ റൂം, പ്രവർത്തന ഇടം എന്നിവയുണ്ട്.

ബെയ്‌സ്‌മെന്റ്‌ പാർക്കിങ്‌ ഏരിയയിൽ 74 കാറും 228 മോട്ടോർസൈക്കിളും പാർക്ക് ചെയ്യാനാകും. 23 ഐടി കമ്പനികൾ ഇതിനകം പുതിയ കെട്ടിടത്തിൽ ഓഫീസ് ആരംഭിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയാണ്‌ സമുച്ചയം നിർമിച്ചത്‌. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനായിരുന്നു നിർമാണച്ചുമതല.

Top