സാങ്കേതിക സര്‍വകലാശാല വിസി നിയമനം: ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനെതിരായ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ആണ് കേസിൽ വിധി പ്രസ്താവിക്കുക. ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം.

ടെക്‌നിക്കൽ എഡ്യുക്കേഷൻ സീനിയർ ജോയിന്റ് ഡയറക്ടർ പ്രൊഫ. സിസ തോമസിനെ കെടിയു താൽക്കാലിക വിസിയായി ഗവർണർ നിയമിച്ചതിനെ ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. നിയമനത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും, സിസ തോമസിനെ നിയമിച്ചത് സർക്കാരുമായി കൂടിയാലോചിച്ചല്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

എന്നാൽ സദുദ്ദേശ്യത്തോടെയാണ് സിസ തോമസിനെ നിയമിച്ചതെന്ന് ഗവർണറുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തസ്തിക വച്ചുള്ള യോഗ്യത നോക്കുമ്പോൾ സിസ തോമസ് ലിസ്റ്റിൽ നാലാമതാണ്. പക്ഷേ, ഇത്തരത്തിലുള്ള നിയമനത്തിന് സീനിയോരിറ്റിയല്ല പരിഗണനയാണ് മാനദണ്ഡം. വിദ്യാർത്ഥികളുടെ ഭാവി മനസിൽ കണ്ടാണ് ഇത്തരമൊരു നിയമനവുമായി മുന്നോട്ടു പോയതെന്നും ഗവർണറുടെ അഭിഭാഷകൻ വാദിച്ചു.

ഗവർണർക്കെതിരെയാണ് ഹർജിയെങ്കിൽ നിലനിൽക്കില്ലെന്ന് ഇന്നലെ കേസ് പരി​ഗണിക്കവെ ഹൈക്കോടതി സർക്കാരിനോട് വ്യക്തമാക്കിയിരുന്നു. അതേസമയം ചാൻസലർക്കെതിരെ ഹർജി നൽകാമെന്നും കോടതി വ്യക്തമാക്കി. കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥിന് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ അധിക ചുമതല നൽകണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ ഈ നിർദേശം തള്ളിയാണ് ​ഗവർണർ സിസ തോമസിന് ചുമതല നൽകി ഉത്തരവിറക്കിയത്.

എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായ ഡോ. രാജശ്രീ എം എസിന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നാണ് സിസി തോമസിനെ താൽക്കാലിക വിസിയായി നിയമിച്ചത്. ഡോ. രാജശ്രീയുടെ നിയമനം യുജിസി ചട്ടങ്ങൾ പ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടി കുസാറ്റിലെ എൻജിനീയറിങ് ഫാക്കൽറ്റി മുൻ ഡീൻ ഡോ ശ്രീജിത്ത് പി. എസ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്.

Top