ദോഹ: ഖത്തറും അറബ് ലോകവും കാത്തിരിക്കുന്ന കളിയാവേശത്തിലേക്ക് പോർ സംഘങ്ങൾ പറന്നിറങ്ങി തുടങ്ങി. നവംബർ 30ന് ആരംഭിക്കുന്ന ഫിഫ അറബ് കപ്പിലൂടെ ഫുട്ബാൾ ആവേശത്തിലമർന്ന ദോഹയിലേക്ക് ഒമാൻ, ഇറാഖ്, യു.എ.ഇ, മൊറോക്കാ, സിറിയ ടീമുകളാണ് വെള്ളിയാഴ്ച ലാൻഡ് ചെയ്തത്. 16 ടീമുകൾ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ്പിൽ മറ്റു ടീമുകൾ വരും ദിവസങ്ങളിൽ ദോഹയിലെത്തും. അതേസമയം, ഫലസ്തീൻ സംഘം ഒരാഴ്ച മുമ്പു തന്നെ എത്തിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ടീം പരിശീലനവും ആരംഭിച്ചു. ഖത്തറിലെ സൗകര്യങ്ങളിലും ലോകകപ്പിന്റെ തയ്യാ റെടുപ്പിലും ഫലസ്തീൻ കോച്ച് മക്രം ദബൗബ് മതിപ്പ് പ്രകടിപ്പിച്ചു. ‘മേഖലയിലെ ഏറ്റവും മികച്ച ടീമുകൾക്കെതിരെ മത്സരിക്കാൻ അവസരം ലഭിച്ചത് സന്തോഷകരമാണ്. ലോകകപ്പ് വേദികളിൽ കളിക്കാനും, ഏറ്റവും മികച്ച സൗകര്യങ്ങളിൽ പരിശീലിക്കാനും കഴിയുന്നത് അഭിമാനം നൽകുന്നു. ടീമിലെ ഓരോ അംഗവും ഖത്തറിലെ സൗകര്യങ്ങൾ ആസ്വദിക്കുകയാണ്’ -കോച്ച് പറയുന്നു. വെള്ളിയാഴ്ച രാവിലെ ദോഹയിലെത്തിയ ഒമാൻ ടീം അംഗങ്ങൾക്കും ടെക്നിക്കൽ സംഘത്തിനുമായി താമസ സ്ഥലങ്ങളിൽ ടൂർണമെൻറ് ഓർഗനൈസിങ് കമ്മിറ്റി പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു. ഉച്ചയോടെയാണ് ഇറാഖ് ടീം എത്തിയത്.