ശ്രീലങ്കയെ എറിഞ്ഞിട്ട് സെമിയിലേക്ക് ടീം ഇന്ത്യ; വിജയം 302 റണ്‍സിന്

പൊരുതി നേടാന്‍ പോലും അവസരം നല്‍കാതെ ശ്രീലങ്കയെ എറിഞ്ഞിട്ട് ഇന്ത്യ. ഇന്ത്യയുയര്‍ത്തിയ 358 റണ്‍സിന്റെ വിജയലക്ഷ്യത്തെ മറികടക്കാനിറങ്ങിയ ശ്രീലങ്ക ഇന്ത്യന്‍ ബൗളേഴ്സിന്റെ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ 55 റണ്‍സിന് പുറത്തായി. ഇന്ത്യയ്ക്ക് 302 റണ്‍സിന്റെ പടുകൂറ്റന്‍ ജയം.

മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനവും സിറാജിന്റെ മൂന്ന് വിക്കറ്റ് നേട്ടവും ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേട്ടമുണ്ടാക്കിയ ബുംമ്രയും ജഡേജയും ഓരോവിക്കറ്റ് വീതം സ്വന്തമാക്കി. ഒരുഘട്ടത്തില്‍ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറിന് ശ്രീലങ്ക പുറത്താകുമെന്ന് തോന്നിച്ചെങ്കിലും 55 വരെയെങ്കിലും സ്‌കോര്‍ എത്തി. മത്സരത്തിന്റെ ഒരുഘട്ടത്തിലും ഇന്ത്യയ്ക്ക് മുകളില്‍ ആധിപത്യം പുലര്‍ത്താന്‍ കഴിയാതെയാണ് ശ്രീലങ്കയുടെ പരാജയം. തുടര്‍ച്ചയായ ഏഴാമത്തെ വിജയത്തോടെ ഇന്ത്യ ലോകകപ്പിന്റെ സെമിയിലെത്തി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധസെഞ്ചുറികളുടെയും രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ മധുശങ്ക ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നേടി ഇന്ത്യയെ പ്രതിരോധത്തിലാക്കി. എന്നാല്‍ പിന്നീട് എത്തിയ വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ പതുക്കെ കരകയറ്റി. 92 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വിരാട് കോലി 88 റണ്‍സെടുത്തു.

രണ്ടാം വിക്കറ്റില്‍ 189 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്. ശ്രേയസ് അയ്യര്‍ 56 പന്തില്‍ 82 റണ്‍സെടുത്തു. ജഡേജ 24 പന്തില്‍ 35 റണ്‍സെടുത്ത് അവസാന പന്തില്‍ റണ്ണൗട്ടായി. ശ്രീലങ്കക്കായി ദില്‍ഷന്‍ മധുശങ്ക 80 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. ശ്രേയസ് മടങ്ങിയശേഷം ആക്രമണം ഏറ്റെടുത്ത ജഡേജ 24 പന്തില്‍ 35 റണ്‍സെടുത്ത് ഇന്ത്യയെ 350 കടത്തി.

ശ്രീലങ്കക്കായി മധുശങ്ക 80 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ചമീര ഒരു വിക്കറ്റെടുത്തു. അതേസമയം ഏകദിന സെഞ്ചുറികളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ വിരാട് കോലി ഇനിയും കാത്തിരിക്കണം, ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ നടക്കുന്ന മത്സരത്തില്‍ സെഞ്ചുറി പ്രതീക്ഷ നല്‍കിയ കോലി 88 റണ്‍സെടുത്ത് പുറത്തായി.

ഏകദിനത്തില്‍ നിലവില്‍ സച്ചിന് 49ഉം കോലിക്ക് 48ഉം സെഞ്ച്വറികളാണുള്ളത്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ തന്നെ സച്ചിന്റെ റെക്കോര്‍ഡിന് അരികിലെത്തിയിരുന്നു. 95 റണ്‍സെടുത്ത കോലി വിജയ സിക്സര്‍ നേടാനുള്ള ശ്രമത്തില്‍ സെഞ്ചുറിക്ക് അഞ്ച് റണ്‍സകലെ പുറത്താവുകയായിരുന്നു.

Top