ഫിഫ റാങ്കിംഗില്‍ ആദ്യ നൂറില്‍ ഇടം പിടിച്ച് ടീം ഇന്ത്യ; ഒന്നാം സ്ഥാനം നിലനിര്‍ത്തി അര്‍ജന്റീന

ഫിഫ റാങ്കിംഗില്‍ ആദ്യ നൂറില്‍ ഇടം പിടിച്ച് ടീം ഇന്ത്യ . പുതിയ റാങ്കിംഗ് പ്രകാരം ഒരു സ്ഥാനം ഉയര്‍ന്നാണ് ഇന്ത്യ നൂറാം സ്ഥാനം നേടിയത് . ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിലെ കിരീട നേട്ടവും സാഫ് കപ്പിലെ മികച്ച പ്രകടനവുമാണ് ഇന്ത്യയെ ആദ്യ നൂറില്‍ തിരിച്ചെത്താന്‍ സഹായിച്ചത്. 2018 മാര്‍ച്ചില്‍ 99-ാം സ്ഥാനത്തെത്തിയ ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിംഗാണിത്.

കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി മികച്ച ഫുട്‌ബോള്‍ കളിക്കുന്ന ഇന്ത്യന്‍ ടീം റാങ്കിംഗില്‍ ഇനിയും മുന്നേറുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ട് . സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കരുത്തരായ കുവൈറ്റിനെതിരെ സമനില നിലയാണ് നേടാനായതെങ്കിലും മേധാവിത്തം പുലര്‍ത്തിയാണ് ഇന്ത്യ മത്സരം അവസാനിപ്പിച്ചത് .സെമിയില്‍ ലബനനെ നേരിടാനിറങ്ങുമ്പോള്‍ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ നേടിയ വിജയം ആത്മവിശ്വസമുയര്‍ത്തുന്നുണ്ട്. തുടര്‍ച്ചയായ 8 മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാതെ ക്ലീന്‍ ഷീറ്റ് സ്വന്തമാക്കിയ ഇന്ത്യ കഴിഞ്ഞ മത്സരത്തിലാണ് ഗോള്‍ വഴങ്ങിയത്, അതാകട്ടെ ഒരു ഓണ്‍ ഗോളും.

ലോക റാങ്കിംഗില്‍ ലോക ചാമ്പ്യന്മാരായ മെസിയുടെ അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. ഫ്രാന്‍സ് രണ്ടാമതും ബ്രസീല്‍ മൂന്നാമതുമാണ്. ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലും ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയും ആദ്യ പത്തില്‍ തന്നെയുണ്ട്.

Top