പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൈ അധ്യാപിക തല്ലിയൊടിച്ചതായി പരാതി

ആലുവ: വിദ്യാര്‍ഥിയുടെ കയ്യെല്ല് അധ്യാപിക അടിച്ച് പൊട്ടിച്ചതായി പരാതി. ആലുവ കുട്ടമശ്ശേരി ഗവ ഹൈസ്‌കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിയുടെ കയ്യെല്ല് പൊട്ടിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തല്ലിയെന്നത് സത്യമാണെങ്കിലും എല്ല് പൊട്ടുന്ന തരത്തില്‍ തല്ലിയിട്ടില്ലെന്നാണ് പ്രധാനാധ്യാപികയുടെ പ്രതികരണം.

കഴിഞ്ഞ 17-ാം തീയതിയാണ് സംഭവം നടന്നത്. കണക്ക് ക്ലാസില്‍ ഉത്തരം തെറ്റിച്ചപ്പോല്‍ അധ്യാപിക മറിയാമ്മ ചൂരല്‍ ഉപയോഗിച്ച് പല തവണ കൈയിലും നെഞ്ചിലും തല്ലി. കൈക്കുഴയില്‍ അടിച്ച ഭാഗത്ത് തന്നെ പല തവണ ചൂരല്‍ പ്രയോഗിച്ചപ്പോഴാണ് എല്ല് പൊട്ടിയതെന്നും വിദ്യാര്‍ഥി പറയുന്നു. എന്നാല്‍ ടീച്ചര്‍ക്കെതിരെ നടപടി എടുക്കുന്നതിന് പകരം പണം നല്‍കി കേസ് ഒതുക്കാനാണ് സ്‌കൂള്‍ അധികൃതരും ചില പൊലീസുകാരും ശ്രമിക്കുന്നതെന്ന് കുട്ടിയുടെ അമ്മ ഷാജിത ആരോപിച്ചു.

ടീച്ചര്‍ തല്ലിയ കാര്യം ഹെഡ്മിസ്ട്രസ് സമ്മതിക്കുന്നുണ്ട്. എന്നാല്‍ എല്ല് പൊട്ടുന്ന തരത്തില്‍ തല്ലിയിട്ടില്ലെന്നും ഇവര്‍ വിശദീകരിക്കുന്നു. കഴിഞ്ഞ ദിവസം പിടിഎ യോഗത്തിലേക്ക് അമ്മയുടെയും കുട്ടിയുടേയെും വിളിച്ചുവരുത്തി വിവരങ്ങള്‍ ചോദിച്ചിരുന്നു. പൊലീസ് അന്വഷണത്തിന് ശേഷം നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.

Top