അധ്യാപകന്‍ പ്ലസ്ടു പരീക്ഷയെഴുതിയ സംഭവം ; ഡിജിപിക്ക് പരാതി നല്‍കി

exam

കോഴിക്കോട്: കാസര്‍കോഡ് അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു പരീക്ഷയെഴുതിക്കൊടുത്ത സംഭവത്തില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഡിജിപിക്ക് പരാതി നല്‍കി. മുക്കം നീലേശ്വരം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ നിഷാദ് വി മുഹമ്മദാണ് പ്ലസ് ടു പരീക്ഷയില്‍ ക്രമക്കേട് കാണിച്ചത്. ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.

ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയതിനാല്‍ നിഷാദ് വി മുഹമ്മദ്, പരീക്ഷാ ചീഫ് സൂപ്രണ്ട് കെ.റസിയ, പരീക്ഷാ ഡെപ്യൂട്ടി ചീഫും മറ്റൊരു സ്‌കൂളിലെ അധ്യാപകനുമായ പി.കെ ഫൈസല്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയ അധ്യാപകന്‍ രണ്ട് വിദ്യാര്‍ഥികളുടെ പരീക്ഷ പൂര്‍ണമായും എഴുതിക്കൊടുക്കുകയും 32 വിദ്യാര്‍ഥികളുടെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പേപ്പര്‍ തിരുത്തിയെഴുതിയെന്നുമാണ് കണ്ടെത്തിയത്.

അതേസമയം, സസ്‌പെന്‍ഷനിലായ അധ്യാപകന്‍ നേരത്തെയും ഉത്തരക്കടലാസുകളില്‍ തിരുത്തല്‍ വരുത്തിയതായി സംശയമുയര്‍ന്നിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലും പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന സംശയത്തില്‍ ഇക്കാര്യം കൂടി അന്വേഷിക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ സ്‌കൂളിന്റെ നൂറുശതമാനം വിജയത്തിന് വേണ്ടിയാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ എഴുതിയതെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. പഠനത്തില്‍ പിന്നോട്ടു നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാനാണ് അവര്‍ക്കായി പരീക്ഷ എഴുതിയത് എന്നാണ് സസ്പെന്‍ഷനിലായ അധ്യാപകന്‍ വ്യക്തമാക്കിയത്.

Top