കര്‍ണാടകത്തില്‍ പത്താം ക്ലാസ് പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിക്കും ഇന്‍വിജിലേറ്റര്‍ക്കും കോവിഡ് 19

exam

ബെംഗളൂരു: കര്‍ണാടകത്തില്‍ പത്താം ക്ലാസ് പരീക്ഷ പുരോഗമിക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്കും ഇന്‍വിജിലേറ്റര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഹാസന്‍ ജില്ലയില്‍ ഇന്ന് പരീക്ഷ എഴുതിക്കൊണ്ടിരിക്കവേ ആണ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചത്.

പരിശോധന ഫലം അറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ പരീക്ഷാ ഹാളില്‍ നിന്നും മറ്റൊരു മുറിയിലേക്ക് കുട്ടിയെ മാറ്റി പരീക്ഷ പൂര്‍ത്തിയാക്കി. പരീക്ഷയ്ക്ക് ശേഷം കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അതേസമയം, തുംകൂരു ജില്ലയിലെ പാവഗാഡില്‍ പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥിക്കൊപ്പം ഹാളിലുണ്ടായിരുന്നവരോടും ഇന്‍വിജിലേറ്ററുടെ ക്ലാസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളോടും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹുന്‍സാഗിയിലെ പ്രൈമറി സ്‌കൂള്‍ ടീച്ചര്‍ക്കടക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ മാത്രം 445 പേര്‍ക്കാണ് കര്‍ണാടകത്തില്‍ രോഗം സ്ഥിരീകരിച്ചത്.

അതേസമയം, കര്‍ണാടകത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദിവസവും കുറച്ച് മണിക്കൂറുകളെങ്കിലും ഓണ്‍ലൈന്‍ ക്ലാസ് നടത്തുന്നത് പരിഗണിക്കാന്‍ സര്‍ക്കാറിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. വ്യാപക വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ചാംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നേരത്തെ നിര്‍ത്തി വച്ചിരുന്നു. കുട്ടികളുടെ പഠനം മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. വിഷയത്തില് സര്‍ക്കാര്‍ വൈകാതെ മറുപടി സര്‍പ്പിക്കും.

Top