എം.പിമാര്‍ക്ക് പിന്നാലെ വക്താവും ബി.ജെ.പിയില്‍; തെലുങ്കുദേശം പാര്‍ട്ടി പ്രതിസന്ധിയില്‍

ന്യൂഡല്‍ഹി: തെലുങ്കുദേശം പാര്‍ട്ടിയെ പ്രതിസന്ധിയിലാഴ്ത്തി വീണ്ടും നേതാക്കളുടെ കൊഴിഞ്ഞു പോക്ക്. നാല് രാജ്യസഭ എം.പിമാര്‍ക്ക് പിന്നാലെ തെലുങ്കുദേശം പാര്‍ട്ടിയുടെ ദേശീയ വക്താവും ബി.ജെ.പി.യില്‍ ചേര്‍ന്നു. ടി.ഡി.പി. വക്താവും മുതിര്‍ന്ന നേതാവുമായ ലങ്ക ദിനകരാണ് കഴിഞ്ഞദിവസം ബി.ജെ.പി.യില്‍ അംഗത്വമെടുത്തത്. ഡല്‍ഹിയിലെ ബി.ജെ.പി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ സാന്നിധ്യത്തിലായിരുന്നു ദിനകറിന്റെ പാര്‍ട്ടിമാറ്റം.

ടി.ഡി.പി.യുടെ പ്രാഥമികാംഗത്വവും ദേശീയ വക്താവ് സ്ഥാനവും താന്‍ രാജിവെക്കുന്നതായി അറിയിച്ചുള്ള കത്ത് ലങ്ക ദിനകര്‍ ചന്ദ്രബാബു നായിഡുവിന് കൈമാറി. തന്റെ കുടുംബാംഗങ്ങളുടെ ഐക്യകണ്ഠേനയുള്ള തീരുമാനത്തിന് ശേഷമാണ് രാജിവെക്കുന്നതെന്നാണ് കത്തില്‍ പറയുന്നത്.

ടി.ഡി.പി.യുടെ നാല് രാജ്യസഭ എം.പി.മാര്‍ കഴിഞ്ഞദിവസമാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. ആന്ധ്രപ്രദേശില്‍നിന്ന് രാജ്യസഭയിലെത്തിയ വൈ.എസ്. ചൗധരി, സി.എം. രമേശ്, ടി.ജി. വെങ്കിടേഷ്, എന്നിവരും തെലങ്കാനയില്‍നിന്നുള്ള രാജ്യസഭ എം.പി. ജി. മോഹന്‍ റാവുവുമാണ് ബി.ജെ.പി.യിലേക്ക് ചേക്കേറിയത്.

Top