പൊലീസുകാരന്‍ മര്‍ദിച്ചതില്‍ മനംനൊന്ത് ടാക്‌സി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

suicide

ചെന്നൈ: ട്രാഫിക് പൊലീസുകാരന്‍ മര്‍ദിച്ചതിന്റെ മനപ്രയാസത്തില്‍ ചെന്നൈയില്‍ ടാക്‌സി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. മരണം കുടുംബ പ്രശ്‌നം കാരണമാണെന്നാണ് പൊലീസ് വാദം. എന്നാല്‍ പൊലീസ് വാദം പൊളിച്ച് വ്യക്തമായ തെളിവുമായി ബന്ധുക്കള്‍ രംഗത്തെത്തി.

പൊലീസ് മര്‍ദ്ദനത്തില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു യുവാവ്. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ രാജേഷിനെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് ചെന്നൈയില്‍ ട്രാഫിക്ക് പൊലീസ് മര്‍ദിച്ചത്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത വനിതായാത്രക്കാരിയെ കയറ്റാന്‍ കോയമ്പേട് സിഗനില് സമീപം വാഹനം നിര്‍ത്തിയത് അനധികൃതമായാണെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം.

തുടര്‍ന്ന് പരാതിയുമായി രാജേഷ് കോയമ്പേട് സ്റ്റേഷനില്‍ എത്തിയെങ്കിലും പൊലീസ് അത് അവഗണിച്ചു. സംഭവത്തിന് ശേഷം ഞയാറാഴ്ച്ച പുലര്‍ച്ചെ രാജേഷിനെ സമീപത്തെ റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മൃതദേഹത്തില്‍ നിന്ന് പൊലീസ് തിരികെ നല്‍കിയ മൊബൈല്‍ ഫോണിലില്‍ നിന്നാണ് രാജേഷിന്റെ ആത്മഹത്യ വീഡിയോ വീട്ടുകാര്‍ക്ക് കിട്ടിയത്.

ഫോണിലെ വീഡിയോ നശിപ്പിച്ച ശേഷമാണ് പൊലീസ് അത് ബന്ധുക്കള്‍ക്ക് നല്‍കിയത്. പിന്നീട് ഫോണ്‍ വിദഗ്ധര്‍ക്ക് കൈമാറി റീസ്റ്റോര്‍ ചെയ്തതിന് ശേഷമാണ് ലഭിച്ചതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. ഡ്രൈവറുടെ മരണത്തില്‍ വിദഗ്ധ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Top