ലോകത്തെ ഞെട്ടിച്ച ടാക്‌സ് വെട്ടിപ്പ്; കേസിലെ വിചാരണക്ക് തുടക്കമാകുന്നു

ബെര്‍ലിന്‍: യൂറോപ്പിനെ മൊത്തെ ഞെട്ടിച്ച ലോകത്തെ ഏറ്റവും വലിയ ടാക്‌സ് വെട്ടിപ്പ് കേസില്‍ വിചാരണ നടപടികള്‍ക്ക് തുടക്കമാകുന്നു. ‘നൂറ്റാണ്ടിലെ കവര്‍ച്ചയെന്ന്’ ലോക മാധ്യമങ്ങളില്‍ വാര്‍ത്തയായ 2006-2011 കാലത്തെ നികുതി വെട്ടിപ്പ് കേസ് വിചാരണയ്ക്ക് എടുക്കുന്നതോടെ യൂറോപ്യന്‍ രാജ്യങ്ങളുടെ ഖജനാവിന് നഷ്ടമായ 6000 കോടി ഡോളര്‍ തിരിച്ചുപിടിക്കാം എന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

ഇത്രയും വലിയ നികുതിവെട്ടിപ്പിന്റെ ബുദ്ധികേന്ദ്രങ്ങള്‍ ഒക്‌സ്‌ഫോര്‍ഡില്‍ നിന്നും വിദ്യാഭ്യാസം നേടിയ രണ്ട് ബാങ്കര്‍മാരാണ് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ന്യൂസിലാന്റ് സ്വദേശി പോള്‍ മോറയും, അയര്‍ലാന്റുകാരന്‍ മാര്‍ട്ടിന്‍ ഷീല്‍ഡുമാണ് ഈ സംഭവത്തിലെ വില്ലന്മാര്‍. കംഎക്‌സ് എന്ന ട്രേഡിംഗ് രീതിയിലൂടെയാണ് ഇവര്‍ കോടികള്‍ വെട്ടിച്ചത്.

ബാങ്കര്‍മാരായ ഇവര്‍ ട്രേഡിംഗ് കമ്പനി നടത്തി അതിലൂടെ വന്‍കിടക്കാര്‍ക്ക് വേണ്ടിയും സ്വന്തം നിലയിലും ടാക്‌സ് വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. 2011 ല്‍ ജര്‍മ്മന്‍ നികുതി വകുപ്പിന്റെ പരിശോധനയാണ് ഈ തട്ടിപ്പ് പുറത്ത് എത്തിച്ചത്.

യൂറോപ്യന്‍ രാജ്യങ്ങളിലെ ഖജനാവുകള്‍ക്ക് വലിയ നഷ്ടമാണ് ഇത് മൂലം സംഭവിച്ചത്. 2006-11 കാലഘട്ടത്തില്‍ മോറയുടെയും ഷീല്‍ഡിന്റെയും കമ്പനി വഴി വിവിധ കമ്പനികളും ബങ്കുകളും തുകകള്‍ വെട്ടിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.

ജര്‍മ്മനി സര്‍ക്കാറിന് ഇത് മൂലം നഷ്ടപ്പെട്ടത് 1700 കോടി ഡോളറാണ്. ഇത്തരത്തില്‍ സ്‌പെയിന്‍, ഇറ്റലി, ബെല്‍ജിയം, ഓസ്ട്രിയ, നോര്‍വേ , ഫിന്‍ലാന്റ്, പോളണ്ട് രാജ്യങ്ങള്‍ക്ക് വലിയ തുകകള്‍ നഷ്ടമായിട്ടുണ്ട്.

Top