പോപ് താരം ഷകീറയ്ക്കെതിരെ നികുതി വെട്ടിപ്പ് കേസ്

കൊളംബിയൻ പോപ് താരം ഷകീറയ്‌ക്കെതിരെ സ്‌പെയിനിൽ നികുതി വെട്ടിപ്പ് കേസ്. സ്പാനിഷ് നികുതി ഓഫീസിന്റെ കണ്ണ് വെട്ടിച്ച് 14.5 മില്യൺ യൂറോയുടെ നികുതി വെട്ടിപ്പ് ഷകീറ നടത്തിയെന്നാണ് കേസ്. കേസിൽ വാദം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. വിധി ഷകീറയ്ക്കനുകൂലമല്ലെങ്കിൽ താരത്തിന് 8 വർഷം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കാം.

2012 മുതൽ 2014 വരെയുള്ള കാലത്ത് ഷകീറ സമ്പാദിച്ച പണത്തിന്മേലുള്ള നികുതിയെ ചൊല്ലിയാണ് സർക്കാരും പോപ് താരവുമായി തർക്കത്തിലായത്. നികുതി അടച്ച് കേസിൽ നിന്ന് മുക്തമാകാമെന്ന് പ്രോസിക്യൂഷൻ താരത്തെ അറിയിച്ചുവെങ്കിലും കോടതിയിൽ കേസ് നേരിടാൻ തീരുമാനിക്കുകയായിരുന്നു ഷക്കീറ.

ബാർസിലോണ ഫുട്‌ബോൾ താരം ജോറാഡ് പീകെയുമായി പ്രണയത്തിലായിരുന്ന കാലത്ത് (2012-14) ഷകീറ സ്‌പെയിനിലാണ് താമസിച്ചിരുന്നത്. 2011 സ്‌പെയിനിലെത്തിയ ഷകീറ ബഹാമസിനെ ടാക്‌സ് റെസിഡൻസിയായി നിലനിർത്തി. 2013-14 വർഷത്തിൽ ഷകീറ ഒരു സംഗീത മത്സരത്തിൽ പങ്കെടുത്തിരുന്നു. പോപ് താരത്തിന്റെ വരുമാനത്തിന്റെ നല്ലൊരു പങ്കും ഇക്കാലയളവിലെ അന്താരാഷ്ട്ര പര്യടനങ്ങളിൽ നിന്നുണ്ടായതാണെന്നും അതുകൊണ്ട് തന്നെ സ്‌പെയിന് നികുതി നൽകണമെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു.

എന്നാൽ സ്‌പെയിൻ സർക്കാരിന് നികുതി നൽകിയെന്നും ഇനി നികുതിയൊന്നും നൽകാനില്ലെന്നുമാണ് ഷകീറയുടെ വാദം. ഒക്ടോബർ 2021 ന് പുറത്ത് വന്ന ഏറ്റവും വലിയ സാമ്പത്തിക വെളിപ്പെടുത്തലായ പാൻഡോറ പേപ്പറിൽ ഷകീറയുടെ പേരും ഉണ്ടായിരുന്നു.

Top