ബിഗ് ബാസ്കറ്റിലെ 68 ശതമാനം ഓഹരികൾ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നു

മുംബൈ: ഓൺലൈൻ പലചരക്ക് വ്യാപാര സംരംഭമായ ബിഗ് ബാസ്കറ്റിനെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നു. 9,300 മുതൽ 9,500 കോടി വരെ രൂപ ചെലവിട്ട് ടാറ്റ സൺസിനു കീഴിലുള്ള കമ്പനി ബിഗ് ബാസ്കറ്റിലെ 68 ശതമാനം ഓഹരികൾ ഏറ്റെടുക്കും. ഇതുസംബന്ധിച്ച് ധാരണയായെങ്കിലും ഇരു ഗ്രൂപ്പുകളും ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇടപാടിന് അനുമതി തേടി ടാറ്റ ഗ്രൂപ്പ് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ (സി.സി.ഐ.) സമീപിച്ചിട്ടുണ്ട്. നാലോ അഞ്ചോ ആഴ്ചയ്ക്കുള്ളിൽ ഇടപാട് പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഗ്രോസറി സംരംഭമായി ടാറ്റ ഗ്രൂപ്പ് മാറും.

സ്റ്റാർ ക്വിക്ക്, ടാറ്റ ന്യൂട്രികോർണർ എന്നിവയിലൂടെ ഈ രംഗത്ത് ചെറിയ വിപണി വിഹിതം മാത്രമാണ് ടാറ്റയ്ക്കുള്ളത്. 26 നഗരങ്ങളിൽ സാന്നിധ്യമുള്ള ബിഗ് ബാസ്കറ്റിനാണ് കൂടുതൽ വിപണി വിഹിതം. ഇടപാടിനു ശേഷവും സി.ഇ.ഒ. ഹരിമേനോൻ കമ്പനിയുടെ ബോർഡിൽ തുടർന്നേക്കും. ഏറ്റെടുക്കലോടെ റിലയൻസ് ജിയോമാർട്ട്, ആമസോൺ ഫ്രഷ്, ഫ്ളിപ്കാർട്ടിന്റെ സൂപ്പർ മാർക്കറ്റ് എന്നിവയ്ക്ക് ശക്തമായ വെല്ലുവിളിയുയർത്താൻ ടാറ്റ ഗ്രൂപ്പിനു കഴിയും.

2011 ഡിസംബറിലാണ് മലയാളിയായ ഹരി മേനോ‍ന്റെ നേതൃത്വത്തിൽ ബിഗ് ബാസ്കറ്റിന് തുടക്കമിട്ടത്. നിലവിൽ 13,500 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യമായി കണക്കാക്കുന്നത്.

Top