ഡൽഹി : എയർ ഏഷ്യ ഇന്ത്യയിലെ ഓഹരി വിഹിതം 51 ശതമാനത്തിൽ നിന്ന് 83.67 ശതമാനമായി ഉയർത്തിയാതായി ടാറ്റാ ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. എയർ ഏഷ്യ ബെർഹാദിൽ നിന്ന് 276.29 കോടി രൂപയ്ക്ക് 32.67 ശതമാനം ഓഹരിയാണ് ടാറ്റാ ഗ്രൂപ്പ് വാങ്ങിയത്. ടാറ്റയും എയർ ഏഷ്യ ഗ്രൂപ്പും തമ്മിലുള്ള 51-49 എന്ന ക്രമത്തിലെ സംയുക്ത സംരംഭ പങ്കാളിത്തത്തോടെയാണ് എയർ ഏഷ്യ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. എയർലൈനിൽ പങ്കാളിയുടെ ശേഷിക്കുന്ന 16.33 ശതമാനം ഓഹരികളിൽ ടാറ്റ സൺസിന് കോൾ ഓപ്ഷനുമുണ്ട്.
ടാറ്റാ ഈ അവകാശം വിനിയോഗിക്കുമെന്നും അതുവഴി ടോണി ഫെർണാണ്ടസിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ ഗ്രൂപ്പ് 2021 മധ്യത്തോടെ മൊത്തത്തിൽ ഇന്ത്യൻ വിപണിയിൽ നിന്ന് പുറത്തു കടക്കുമെന്നും പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. തങ്ങളുടെ വ്യോമയാന ബിസിനസ്സ് ഏകീകരിക്കുന്നതിനുള്ള ടാറ്റാ ഗ്രൂപ്പിന്റെ ആദ്യ നടപടിയായാണ് വ്യവസായ നിരീക്ഷകർ ഇതിനെ കാണുന്നത്. എയർ ഏഷ്യ ഇന്ത്യയ്ക്ക് പുറമെ ഫുൾ സർവീസ് വിമാനക്കമ്പനിയായ വിസ്താരയിൽ 51 ശതമാനം ഓഹരികളും ടാറ്റയ്ക്കുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയെ ഏറ്റെടുക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് ടാറ്റ ഇപ്പോൾ.