ടാര്‍ ചെയ്ത റോഡ് വീണ്ടും ടാര്‍ ചെയ്ത സംഭവം; റിപ്പോര്‍ട്ട് തേടി മന്ത്രി റിയാസ്

തൃശൂര്‍: കോഴിക്കോട് ടാര്‍ ചെയ്ത റോഡ് വീണ്ടും ടാര്‍ ചെയ്ത സംഭവത്തില്‍ മന്ത്രിയുടെ ഇടപെടല്‍. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്നും ഇതേക്കുറിച്ചു വിശദമായ റിപ്പോര്‍ട്ട് ചീഫ് എന്‍ജിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.

അറ്റകുറ്റപ്പണിക്കായി അനുവദിച്ച 225 കോടി അതുപയോഗിക്കേണ്ട സ്ഥലത്തുതന്നെ ഉപയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം. രാത്രിപോലും ഉദ്യോഗസ്ഥര്‍ ഇതിനായി ജോലി ചെയ്യുന്നു. അതിനിടയിലാണ് ഇത്തരം പ്രവണതകള്‍ തുടരുന്നത്. അത് അനുവദിക്കില്ല. ഉത്തരവാദികളായ എല്ലാവരും മറുപടി പറയേണ്ടി വരുമെന്നദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് മെഡിക്കല്‍ കോളജ് കുന്നമംഗലം റോഡിലെ ഒഴുക്കരയിലാണ് സംഭവം. മെഡിക്കല്‍ കോളജ് മുതല്‍ കാരന്തൂര്‍വരെയുള്ള ഭാഗത്തെ റോഡിലെ കുഴി അടയ്ക്കുന്നതായിരുന്നു ജോലി. എന്നാല്‍ അതിനിടയിലാണ് കുഴിയില്ലാത്ത ഭാഗത്തെ റോഡ് നന്നാക്കിയത്. 17 മീറ്റര്‍ ദൂരത്തിലാണ് ടാര്‍ ചെയ്തത്. ഇത് നാട്ടുകാര്‍ തടഞ്ഞതോടെ റോഡിലിട്ട ടാറും മെറ്റലും കരാറുകാര്‍ മാറ്റി. ഇതറിഞ്ഞാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി സ്ഥലം സന്ദര്‍ശിച്ചത്.

Top