കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സിഇഒ ആയി തപന്‍ റായഗുരുവിനെ നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ്‍യുഎം) സിഇഒ ആയി തപന്‍ റായഗുരുവിനെ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ഐഐഎം കൊല്‍ക്കത്ത, ഐഐടി ഖൊരഗ്പൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടിയ റായഗുരുവിന് ടെക്നോളജി, അനലിറ്റിക്സ് സേവന വ്യവസായത്തില്‍ 25 വര്‍ഷത്തിലധികം ആഗോള പരിചയമുണ്ട്. കെഎസ് യുഎമ്മിലെ നിയമനത്തിനു മുമ്പ് ട്രെഡന്‍സ് ഇന്‍കിന്‍റെ ഗ്ലോബല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (സിഒഒ) ആയിരുന്നു 50 കാരനായ തപന്‍ റായഗുരു. രാജ്യത്തെ മികച്ച സ്റ്റാര്‍ട്ടപ്പ് ലക്ഷ്യസ്ഥാനങ്ങളിലൊന്നായി മാറിയിരിക്കുന്ന കേരളത്തിലേക്ക് വ്യവസായ സഹകരണവും ആഗോള ബന്ധവും കൊണ്ടുവരികയെന്നതാണ് പുതിയ നേതൃത്വത്തിന്‍റെ ദൗത്യം.

അതേസമയം, ജോൺ എം തോമസിനെ സംസ്ഥാന ഐടി പാർക്കുകളുടെ സിഇഒ ആയി നിയമിക്കാനും സർക്കാർ തീരുമാനിച്ചു. കോട്ടയം തെള്ളകം സ്വദേശിയായ ജോൺ എം തോമസ് യുഎസിലെ ഇക്വിഫാക്സ് കമ്പനിയിലെ ക്ലൗഡ് ഡേറ്റ മൈഗ്രേഷൻ ലീഡറായി (സീനിയർ ഡയറക്ടർ) പ്രവർത്തിക്കുകയായിരുന്നു. സ്കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണലുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഇന്‍കുബേറ്ററുകള്‍, ആക്സിലറേറ്ററുകള്‍, നിക്ഷേപകര്‍, ഗവേഷണ-വികസന സ്ഥാപനങ്ങള്‍, ഉപദേഷ്ടാക്കള്‍ തുടങ്ങി എല്ലാ പങ്കാളികളെയും ബന്ധിപ്പിക്കുന്ന ശക്തമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം കേരളം നിര്‍മ്മിച്ചിട്ടുണ്ട്.

ടെക്നോളജി, അനലിറ്റിക്സ് വ്യവസായത്തില്‍ റായ്ഗുരു തപന്‍റെ 25 വര്‍ഷത്തിലേറെ പരിചയവും 500 ഓളം കമ്പനികളുമായുള്ള തൊഴില്‍ സഹകരണവും കേരള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് മുതല്‍ക്കൂട്ടാകും. ടെക്നോളജി, അനലിറ്റിക്സ് പ്രോജക്ടുകള്‍ക്കായുള്ള ആഗോള നിര്‍വ്വഹണ മോഡലുകളെക്കുറിച്ച് വിശദമായ ധാരണയുള്ള തപന്‍ പ്രൊജക്ടുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും വിതരണം ചെയ്യുന്നതിലും പരിചയസമ്പന്നനാണ്. ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വലിയൊരു അംഗീകാരമായി കാണുന്നുവെന്ന് തപന്‍ റായഗുരു പറഞ്ഞു. ഡോ. സജി ഗോപിനാഥും സംഘവും ഇതുവരെ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ എല്ലാ പങ്കാളികളുടെയും സഹായത്തോടെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Top