താനൂര്‍ കസ്റ്റഡി മരണം; സിബിഐ അന്വേഷണത്തില്‍ നീതി ലഭിക്കുമെന്ന് താമിര്‍ ജിഫ്രിയുടെ കുടുംബം

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണം സിബിഐ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ പ്രതീക്ഷയര്‍പ്പിച്ച് മരിച്ച താമിര്‍ ജിഫ്രിയുടെ കുടുംബം. സിബിഐ അന്വേഷണത്തില്‍ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ എന്ന് താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി പറഞ്ഞു. താനൂര്‍ കസ്റ്റഡി മരണ കേസ് ഒരാഴ്ചക്കകം ഏറ്റെടുക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

സിബിഐ അന്വേഷിച്ചാലെ കേസില്‍ എന്തെങ്കിലും തുമ്പ് ഉണ്ടാകൂ. കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഉണ്ടാകുന്നത് കൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് എന്നും ഹാരിസ് ജിഫ്രി പറഞ്ഞു. താനൂര്‍ കസ്റ്റഡി മരണ കേസിലെ പ്രതികള്‍ കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയിരുന്നു. ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികളാണ് മഞ്ചേരി ജില്ലാകോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്. ഇക്കഴിഞ്ഞ 26-ാം തീയതിയാണ് നാലു പേരെ പ്രതി ചേര്‍ത്ത് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഒന്നാം പ്രതി താനൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ജിനേനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കേസിലെ രണ്ടു പ്രതികളായ വിപിന്‍, ആല്‍ബിന്‍ ആഗസ്റ്റിന്‍ എന്നിവര്‍ വിദേശത്തേക്ക് കടന്നതായി താമിര്‍ ജിഫ്രിയുടെ കുടുംബം ആരോപിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പ്രതികള്‍ വിദേശത്തേക്ക് കടന്നതായി കുടുംബം ആരോപിക്കുന്നത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പരിപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതിപ്പട്ടിക സമര്‍പ്പിച്ചിരുന്നു.

Top