താനൂര്‍ കസ്റ്റഡി മരണം; ഫൊറന്‍സിക് മേധാവി ഡോ. ഹിതേഷിതിരെ പൊലീസ് റിപ്പോര്‍ട്ട്

മലപ്പുറം: താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ച് മരിച്ച താമിര്‍ ജെഫ്രിയെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഫൊറന്‍സിക് സര്‍ജനെതിരെ പൊലീസ് റിപ്പോര്‍ട്ട്. മഞ്ചേരി മെഡിക്കല്‍ കൊളേജിലെ ഫൊറന്‍സിക് മേധാവി ഡോ. ഹിതേഷ് തെറ്റായ കാര്യങ്ങള്‍ രേഖപ്പെടുത്തിയെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശം. താമിറിന്റെ ശരീരത്തിലേറ്റ പരിക്കുകള്‍ മരണ കാരണമായെന്ന് സര്‍ജന്‍ എഴുതി ചേര്‍ത്തത് ബോധപൂര്‍വ്വമാണെന്നും നേരത്തെ മരണ കാരണം അമിത ലഹരി ശരീരത്തിലെത്തിയതും ഹൃദ്രോഹവുമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ആന്തരികവയവ പരിശോധന റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് എങ്ങനെ ഡോക്ടര്‍ മരണ കാരണത്തില്‍ നിഗമനത്തിലെത്തിയെന്നാണ് പൊലീസുയര്‍ത്തുന്ന ചോദ്യം. അടുത്ത ബന്ധുവിനെതിരെ തൃശൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഒത്തുതീര്‍ക്കാന്‍ ഹിതേഷ് നേരത്തെ ശ്രമിച്ചിരുന്നു. ഇതിന് പൊലീസ് അനുവദിക്കാത്തതിന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത വിരോധത്തിലായിരുന്നു സര്‍ജനെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. വിദഗ്ധരായ ഒരു സംഘം ഡോക്ടര്‍മാര്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെടും.

താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയില്‍ മരിച്ചതുമായി ബന്ധപ്പെട്ട് എട്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. മരിച്ച താമിറിന് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ 21 മുറിവുകളാണ് ഉള്ളത്. ഇടുപ്പ്, കാല്‍പാദം, കണംകാല്‍ എന്നിവിടങ്ങളില്‍ പുറം ഭാഗം തുടങ്ങിയ ഇടങ്ങളിലാണ് പാടുകള്‍. മൂര്‍ച്ച ഇല്ലാത്തതും ലത്തി പോലുമുള്ള വസ്തുക്കള്‍ കൊണ്ടാണ് മര്‍ദ്ദനമേറ്റത്. ആമാശയത്തില്‍ നിന്നും രണ്ട് പാക്കറ്റുകള്‍ കണ്ടെടുത്തു. ഇതില്‍ ഒന്ന് പൊട്ടിയ നിലയിലാണ്. അമിത അളവില്‍ ലഹരി വസ്തു ശരീരത്തില്‍ എത്തിയതും കസ്റ്റഡിയിലെ മര്‍ദ്ദനവും മരണ കാരണമായെന്നാണ് പോസ്റ്റ്‌മോട്ടം റിപ്പോര്‍ട്ടിലുളളത്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനങ്ങളെയാണ് സാരമായി ബാധിച്ചത്.

Top