താനൂർ ബോട്ട് ദുരന്തം; മരിച്ച 12 പേരും ബന്ധുക്കൾ, ഒമ്പത് പേർ ഒരു വീട്ടിലെ അംഗങ്ങൾ

കോഴിക്കോട്: ഞായറാഴ്ചയായതിനാൽ ഉല്ലസിക്കാനായി മക്കളുമൊത്ത് പുറത്തുപോയതായിരുന്നു പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിൽ സെയ്തവലിയുടേയും സഹോദരൻ സിറാജിന്റെയും ഭാര്യമാരും മക്കളും. ഇവർക്കൊപ്പമുണ്ടായിരുന്ന അകന്ന ബന്ധു കൂടിയായ ജാബിറിന്റെ ഭാര്യയും രണ്ട് മക്കളും അടക്കം 12 അംഗ സംഘത്തിലെ ഒരാൾ പോലും അപകടത്തെ അതിജീവിച്ചില്ല. ഞായറാഴ്ച ഉല്ലസിക്കാനായി പുറത്ത് പോയ സംഘത്തിന്റെ പ്രധാന ലക്ഷ്യം മക്കളുടെ ആഗ്രഹമായ ബോട്ട് യാത്രയായിരുന്നു. ഇതാണ് അന്ത്യയാത്രയായി മാറിയത്. സ്വന്തം ജീവനും ജീവിതവുമായിരുന്ന മക്കളെയും ഭാര്യമാരെയും നഷ്ടപ്പെട്ട് ഹൃദയവേദന താങ്ങാനാവാത്ത നിലയിലാണ് സഹോദരങ്ങളായ സെയ്തലവിയും സിറാജും ബന്ധുവായ ജാബിറും.

താനൂർ ബോട്ടപകടത്തിൽ മരിച്ച 22 പേരിൽ ഒമ്പത് പേർ ഒരു പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിലെ അംഗങ്ങളാണ്. സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷഫല (13), ഷംന(12), ഫിദ ദിൽന (7) സഹോദരൻ സിറാജിന്റെ ഭാര്യ റസീന (27) മക്കളായ സഹറ, (8) നൈറ (7), ഒന്നര വയസുകാരി റുഷ്ദ എന്നിവരാണ് മരിച്ചത്. ഇന്നലെ വരെ ചിരിയും കളിയും കുട്ടികളുടെ ആർപ്പുവിളികളും കൊണ്ട് ബഹളമയമായിരുന്ന കുന്നുമ്മൽ വീട്, ഇന്ന് കണ്ണീർപ്പുഴയാണ്. തടിച്ചുകൂടിയ നാട്ടുകാർക്കൊന്നും മൃതദേഹങ്ങൾ നിരത്തിവെച്ച കാഴ്ച താങ്ങാനാവുന്നില്ല.

വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ സമീപത്തെ മദ്രസയിലേക്ക് മാറ്റും. മുഖ്യമന്ത്രി പിണറായി വിജയൻ വീട് സന്ദർശിക്കുമെന്നാണ് വിവരം. ഇടത് മുന്നണി കൺവീനർ ഇപി ജയരാജനടക്കം നിരവധി നേതാക്കളും ഇവിടെയുണ്ട്. പരേതർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണ് ഇവിടേക്ക് വന്നിരിക്കുന്നത്.

Top