താനൂർ ബോട്ട് ദുരന്തം: മരണം 22; 10 പേർ ചികിത്സയിൽ, പോസ്റ്റ്മോർട്ടം അഞ്ച് കേന്ദ്രങ്ങളിൽ

മലപ്പുറം : കേരളത്തെ കണ്ണീർ കടലിൽ മുക്കിയ താനൂർ ബോട്ട് ദുരന്തത്തിൽ 22 മരണം. ഏഴ് കുഞ്ഞുങ്ങളും മൂന്ന് സ്ത്രീകളുമടക്കമാണ് ഒട്ടുംപുറം തൂവൽതീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചത്. അവധിക്കാലം ആഘോഷിക്കാനെത്തിയ മുപ്പത്തഞ്ചിലേറെ പേരാണ് ദുരന്തത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്നതിലേറെയും സ്ത്രീകളും കുഞ്ഞുങ്ങളുമായിരുന്നു. കൈക്കുഞ്ഞുങ്ങൾ അടക്കം മുങ്ങിതാണു. ഏറെ ദുഷ്കരമായിരുന്നു ആദ്യഘട്ട രക്ഷാപ്രവർത്തനം. ചതുപ്പും, വെളിച്ചക്കുറവും വെല്ലുവിളിയായി. നിലവിൽ 10 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 7 പേരുടെ നിലഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. ഇവരിൽ കൂടുതലും കുട്ടികളാണ്.

രാത്രി 7നും 7.40നും ഇടയിൽ, മുപ്പത്തഞ്ചിലേറെ വിനോദ സഞ്ചായരികളായ യാത്രക്കാരുമായി തീരം വിട്ട ബോട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ആദ്യം ഒന്നു ചരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മറിയുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

കെട്ടിവലിച്ചും ജെസിബി ഉപയോഗിച്ചും ഏറെ പണിപ്പെട്ടാണ് ബോട്ട് കരയ്ക്കടുപ്പിച്ചത്. രക്ഷപ്പെടുത്തിയവരെ തിരൂരങ്ങാടി, താനൂർ, തിരൂർ എന്നിവിടങ്ങളിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു, ചിലരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.രാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുരന്തരത്തില്‍ ദുഖം രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇന്ന് ഔദ്യോഗക ദുഖാചരണമാണ്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമടക്കമുള്ള നേതാക്കൾ ഇന്ന് താനൂരിലെത്തും.

താനൂരിൽ ബോട്ടപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ രാവിലെ ആരംഭിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രി, തിരൂർ ജില്ലാ ആശുപത്രി, മഞ്ചേരി മെഡിക്കൽ കോളേജ്, മലപ്പുറം താലൂക്ക് ആശുപത്രി,പെരിന്തൽമണ്ണ താലൂക്ക് ആശുപത്രി എന്നിങ്ങനെ അഞ്ച് കേന്ദ്രങ്ങളിലാണ് പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്. തിരൂർ ആശുപത്രിയിൽ തൃശൂർ മെഡിക്കൽ കോളേജിൽ നിന്നുള്ള മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം. മരിച്ച അദ്നാന്റെ പോസ്റ്റ്മോർട്ടം തിരൂർ ജില്ലാ ആശുപത്രിയിൽ പൂർത്തിയായി.

ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. ഇയാൾക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തു. ബോട്ടിന് ഫിറ്റ്നസ് ലഭിച്ചതിൽ അടക്കം പരിശോധന നടക്കും. മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ് അറിയിച്ചു.

ആശുപത്രി രേഖകൾ പ്രകാരം മരിച്ചവരുടെ പേരുകൾ

താനൂർ ഓലപ്പീടിക കാട്ടിൽപ്പീടിയെക്കൽ സിദ്ദീഖ് (41)

സിദ്ധീഖിന്റെ മക്കളായ ഫാത്തിമ മിൻഹ (12), ഫൈസാൻ (3)

പരപ്പനങ്ങാടി കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ (40)

പരപ്പനങ്ങാടി സ്വദേശികളായ സഫ്‌ല (7), ഹസ്ന (18), ഷംന (17), സഫ്ന , സീനത്ത്

പരപ്പനങ്ങാടി കുന്നുമ്മൽ റസീന

പെരിന്തൽമണ്ണ പട്ടിക്കാട് അഫ്‌ലഹ് (7)

പെരിന്തൽമണ്ണ പട്ടിക്കാട് അൻഷിദ് (10)

മുണ്ടുപറമ്പ് മച്ചിങ്ങൽ നിഹാസിന്റെ മകൾ ഹാദി ഫാത്തിമ (7)

പരപ്പനങ്ങാടി കുന്നുമ്മൽ സിറാജിന്റെ മക്കളായ ഷഹറ, റുഷ്ദ

ഓട്ടുമ്മൽ വീട്ടിൽ സിറാജിന്റെ മകൾ നൈറ

താനൂർ സ്റ്റേഷനിലെ പൊലീസുകാരൻ പരപ്പനങ്ങാടി സ്വദേശി സബറുദ്ദീൻ (37)

ചെട്ടിപ്പടി വെട്ടിക്കുടി വീട്ടിൽ സൈനുൽ ആബിദിന്റെ ഭാര്യ ആയിഷാബി,

ചെട്ടിപ്പടി വെട്ടിക്കുടി ആദിൽ ഷെറി, അർഷാൻ , അദ്‌നാൻ

പരപ്പനങ്ങാടി കുന്നുമ്മൽ ജരീർ.

Top