മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്ന പരാതി ഉയരുമ്പോള്‍ എന്‍.ഐ.എ മന്ത്രിയെയും ചോദ്യം ചെയ്യുക സ്വാഭാവികമാണ്. സ്വര്‍ണ്ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തിക്ക് ഉപയോഗിക്കുന്നതും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അട്ടിമറിക്കാനുള്ള നീക്കവുമെല്ലാം എന്‍.ഐ.എയുടെ അന്വേഷണ പരിധിയില്‍ വരുന്ന കാര്യങ്ങളാണ്. ജലീലിനെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷം നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും ജലീലിനെതിരെ ‘കടുപ്പിച്ച്’ നില്ക്കുമ്പോള് ഇക്കാര്യത്തില്‍ ചോദ്യം ചെയ്യാതിരിക്കാന്‍ എന്‍.ഐ.എക്ക് കഴിയുകയുമില്ല. അതാണിപ്പോള്‍ നടന്നിരിക്കുന്നത്. നയതന്ത്ര പാഴ്സലായി എത്തിയ ഖുറാന് ഏറ്റു വാങ്ങിയ സംഭവത്തിലെ വ്യക്തതയാണ് മന്ത്രിയില്‍ നിന്നും അന്വേഷണ സംഘം ചോദിച്ചറിഞ്ഞിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് സംഭവത്തില്‍ യാഥാര്‍ത്ഥ്യങ്ങളെല്ലാം പുറത്തു വരിക തന്നെ വേണം. കുറ്റക്കാരെല്ലാം ശിക്ഷക്കപ്പെടുകയും വേണം. മന്ത്രി തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും നടപടി നേരിട്ടേ പറ്റൂ. ഒപ്പമുള്ളവര്‍ രഹസ്യമായി എന്തെങ്കിലും തെറ്റ് ചെയ്താല്‍ പോലും മറുപടി പറയാന്‍ ജലീലിന് ബാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ജലീലിന് പോലും തര്‍ക്കമുണ്ടാവുമെന്ന് തോന്നുന്നില്ല.
യു. എ. ഇ കോണ്‍സുലേറ്റ് വഴി നല്കിയ മതഗ്രന്ഥങ്ങളില്‍ 14 കിലോയുടെ കുറവാണ് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്. തൂക്കം നോക്കേണ്ട ചുമതല മന്ത്രിക്കല്ലെന്നതും നാം ഓര്‍ക്കണം. തൂക്കവും അകത്ത് എന്താണെന്ന് പരിശോധിക്കാനും ചുമതലപ്പെട്ടവര്‍ വിമാനതാവളത്തിലെ ഉദ്യോഗസ്ഥരാണ്. അവര്‍ അക്കാര്യം കൃത്യമായി നിര്‍വ്വഹിച്ചിരുന്നെങ്കില്‍ ഈ അന്വേഷണം തന്നെ ഉണ്ടാവില്ലായിരുന്നു. വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടക്കുമ്പോള്‍ കസ്റ്റംസും ഐ.ബിയുമെല്ലാം എന്ത് ചെയ്യുകയായിരുന്നു എന്നതിനും അന്വേഷണ സംഘമാണ് മറുപടി പറയേണ്ടത്. സ്വപ്ന സുരേഷിനും സംഘത്തിനും ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെയും നടപടിക്ക് വിധേയരാക്കണം. നയതന്ത്ര ബാഗിലൂടെയല്ല കള്ളക്കടത്ത് നടന്നതെന്നാണ് കേന്ദ്ര മന്ത്രി മുരളീധരന് ഇപ്പോഴും പറയുന്നത്. മന്ത്രി ഇങ്ങനെ പറയാനുണ്ടായ സാഹചര്യവും അന്വേഷണ സംഘം പരിശോധിക്കേണ്ടതാണ്.
സ്വപ്ന ഒളിവില്‍ പോകും മുന്‍പ് അവസാനമായി സംസാരിച്ചത് മുരളീധരന്റെ അടുത്ത സുഹൃത്തായ മാധ്യമ പ്രവര്‍ത്തകനോടാണ്. നയതന്ത്ര ബാഗ് വഴിയല്ലെന്ന് പറയാന്‍ തന്നെ ഉപദേശിച്ചത് ഇയാളാണെന്നാണ് സ്വപ്ന തന്നെ മൊഴി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാധ്യമ പ്രവര്‍ത്തകനെ വിളിപ്പിച്ച് കസ്റ്റംസും ചോദ്യം ചെയ്തിരുന്നത്. മുരളീധരന്റെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കണമെന്നും ചോദ്യം ചെയ്യണമെന്നുമുള്ള ആവശ്യങ്ങളും ഇതോടെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അന്വേഷണ സംഘം ഇതുവരെ അതിനൊന്നും തയ്യാറായിട്ടില്ല. കേന്ദ്ര മന്ത്രിയായാലും സംസ്ഥാന മന്ത്രിയായാലും സംശയങ്ങള്‍ ദുരീകരിക്കപ്പെടുക തന്നെ വേണം. ജലീലിനെതിരായ പരാതിയില്‍ വ്യക്തത വരുത്തുന്നതിനു വേണ്ടിയാണ് എന്‍.ഐ.എ. ജലീലിനെ വിളിച്ചു വരുത്തിയിരിക്കുന്നത്. കോണ്‍സുലേറ്റ് വഴി എത്തിയ മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയെന്നാണ് പ്രതിപക്ഷവും ആരോപിച്ചിരിക്കുന്നത്. താന്‍ അഴിമതിക്കാരനും സ്വര്‍ണ്ണക്കടത്തുകാരനും ആണെങ്കില്‍ പരിശുദ്ധ ഖുറാന് തൊട്ട് നെഞ്ചത്ത് കൈവച്ച് സമൂഹത്തിന് മുന്നില്‍ പറയാന്‍ പാണക്കാട് തങ്ങളെയാണ് ജലീല്‍ വെല്ലുവിളിച്ചിരിക്കുന്നത്.
മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ഹൈദരലി ശിഹാബ് തങ്ങള്‍ അതിനു തയ്യാറായാല്‍ ജലീല്‍ ഉടന്‍ രാജിവയ്ക്കും. പൊതുരംഗത്ത് നിന്നു തന്നെ മാറി നില്‍ക്കുകയും ചെയ്യും. അന്വേഷണ ഏജന്‍സിയുടെ കുറ്റപത്രം വരും മുന്‍പ് മന്ത്രിയെ കുറ്റവാളിയാക്കാന്‍ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് അടി മേടിക്കാതെ വീട്ടിലിരിക്കാനും ഈ നടപടി ഉപകരിക്കും. പറയുന്ന കാര്യത്തില്‍ ഉറച്ച വിശ്വാസമുണ്ടെങ്കില്‍ ഇക്കാര്യം പാണക്കാട് തങ്ങളെയാണ് യു.ഡി.എഫ് നേതാക്കള്‍ ആദ്യം ബോധ്യപ്പെടുത്തേണ്ടത്. ഇനി എന്‍.ഐ.എ ചോദ്യം ചെയ്യല്‍ മഹാ സംഭവമായി ലീഗ് കാണുന്നുണ്ടെങ്കില്‍ അതും പാണക്കാട്ടെ ഡയറിയില്‍ പ്രത്യേകം കുറിച്ചു വയ്ക്കണം. നാളെ നിങ്ങളുടെ നേതാക്കള്‍ക്ക് നേരെ എന്‍.ഐ.എയുടെ കരം നീണ്ടാലും നിലപാട് മാറ്റാന്‍ പാടില്ല. അതും ഓര്‍ത്ത് കൊള്ളണം. ജലീലിന്റെ മൊഴി എടുക്കപ്പെടുമ്പോള്‍ എന്‍.ഐ.എക്ക് അഭിവാദ്യം അര്‍പ്പിച്ച് എന്‍.ഐ.എ ഓഫീസിന് മുന്നില്‍ പ്രകടനം നടത്തിയത് യുവമോര്‍ച്ചയാണ്. ഇത് കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്. സ്വന്തം ഏജന്‍സിയായാണ് എന്‍.ഐ.എയെ യുവമോര്‍ച്ചയും ബി.ജെ.പിയും കാണുന്നത്. അതു പോലെ തന്നെ മുസ്ലീം ലീഗും കാണുന്നുണ്ടോ എന്ന ചോദ്യത്തിനും ലീഗ് നേതൃത്വം മറുപടി പറയണം.
തെറ്റ് ഏത് ഏജന്‍സി ചെയ്താലും ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. അത് എന്‍.ഐ.എ ചെയ്താലും സി.ബി.ഐ ചെയ്താലും വിമര്‍ശനങ്ങള്‍ ഉയരും. കേരളത്തിന് പുറത്ത് ഈ രണ്ട് ഏജന്‍സികള്‍ക്കും എതിരെ ഏറ്റവും അധികം വിമര്‍ശനം ഉയര്‍ത്തിയിട്ടുള്ളത് കോണ്‍ഗ്രസ്സാണ്. എന്‍ഫോഴ്സ്മെന്റ് പ്രിയങ്കയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്തപ്പോള്‍ കോണ്‍ഗ്രസ്സിന് അന്വേഷണ സംഘം വില്ലന്മാരായിരുന്നു. ആദായ നികുതി വകുപ്പ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സിയെയും കോണ്‍ഗ്രസ്സ് വെറുതെ വിട്ടിട്ടില്ല. സ്വന്തം നേതാക്കള്‍ക്കെതിരെ അന്വേഷണം വരുമ്പോള്‍ അത് കേന്ദ്ര പകപോക്കലും മറ്റുള്ളവര്‍ക്ക് നേരെയാകുമ്പോള്‍ അത് അനിവാര്യമായ നടപടി ആകുന്നതും എങ്ങനെയാണ് ? പൊതു സമൂഹത്തിനു മുന്നില്‍ ഇക്കാര്യം വിശദീകരിക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം ഇനിയെങ്കിലും തയ്യാറാകണം. മന്ത്രി ജലീലിന്റെ രാജി എന്നതില്‍ നിന്നും മാറി പിണറായി സര്‍ക്കാര്‍ തന്നെ രാജി വയ്ക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ ആവശ്യം. ഈ നിലപാട് തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ആദ്യം കോണ്‍ഗ്രസ്സ് നടപ്പാക്കേണ്ടത്. എത്ര മന്ത്രിമാര്‍ രാജിവയ്ക്കേണ്ടി വരുമെന്ന് അതോടെ രാജ്യത്തിന് തന്നെ വ്യക്തമാകും.
സത്യസന്ധമായ അന്വേഷണം ഏത് ഏജന്‍സി നടത്തിയാലും അതിനെ നാട് അംഗീകരിക്കും. എന്നാല്‍ രാഷ്ട്രീയ പ്രേരിതമായി അന്വേഷണ ഉദ്യോഗസ്ഥര്‍ നീങ്ങിയാല്‍ അതും ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. കോടതിയില്‍ ഇക്കാര്യം ചോദ്യം ചെയ്യാന്‍ ആരോപണ വിധേയര്‍ക്കും അവകാശമുണ്ട്. കുറ്റവാളികള്‍ ആരെന്ന് അന്തിമ വിധി പറയുന്നത് കോടതികളാണ്. സത്യസന്ധമായി അന്വേഷണം പൂര്‍ത്തീകരിച്ച് കോടതി മുന്‍പാകെ കുറ്റപത്രം നല്‍കുക എന്നതാണ് അന്വേഷണ സംഘത്തിന്റെ കടമ. അത് നിറവേറ്റാന്‍ അവരെ വെറുതെ വിടുകയാണ് വേണ്ടത്. അതിന് മുന്‍പ് രാഷ്ട്രീയ നേതാക്കളും ചാനല്‍ ജഡ്ജിമാരും വിധി പറയാന്‍ നില്ക്കരുത.് എന്‍ഫോഴ്സ്മെന്റിന് മുന്‍പാകെ മൊഴി കൊടുക്കാന്‍ എത്തിയ മന്ത്രിയുടെ ദൃശ്യം കിട്ടാത്തതിലെ കലിപ്പ് മാധ്യമങ്ങള്‍ വാര്‍ത്തയില്‍ തീര്‍ക്കാന്‍ ശ്രമിക്കരുത്. അത് ശരിയായ മാധ്യമ ധര്‍മ്മമല്ല. എന്‍.ഐ.എ ഓഫീസില്‍ ജലീല്‍ എത്തിയപ്പോള്‍ മുതല്‍ അദ്ദേഹത്തെ പ്രതിയാക്കിയ പോലെയാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്കി വരുന്നത്. അവസരം ശരിക്കും ഇവിടെ മുതലെടുക്കുന്നത് പ്രതിപക്ഷം മാത്രമല്ല, മാധ്യമങ്ങള്‍ കൂടിയാണ്. മന്ത്രി ജലീലിനും ഇക്കാര്യത്തില്‍ ചില വീഴ്ചകള്‍ പറ്റിയിട്ടുണ്ട്. മന്ത്രി അതിരാവിലെ തന്നെ എന്‍.ഐ.എ ഓഫീസില്‍ എത്തിയത് യുക്തിസഹമായ ഒരു തീരുമാനമായി കാണാന്‍ കഴിയുകയില്ല. എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ ഹാജരായപ്പോഴും ഇതുപോലെ രഹസ്യ നീക്കമാണ് അദ്ദേഹം നടത്തിയിരുന്നത്.
വിവരമറിഞ്ഞ് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് പോലും അദ്ദേഹം കള്ളം പറയുകയുമുണ്ടായി. അനാവശ്യ വിവാദങ്ങള്‍ക്ക് കാരണമായതും മന്ത്രിയുടെ ഈ നടപടിയാണ്. ആരുടെ ഉപദേശമായാലും തെറ്റായ ഒരു തീരുമാനമായിരുന്നു അത്. ഇപ്പോള്‍ വീണ്ടും സംഭവിച്ചിരിക്കുന്നതും അതാണ്. തല ഉയര്‍ത്തി തന്നെ ഔദ്യോഗിക വാഹനത്തില്‍ മന്ത്രി അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജരാകണമായിരുന്നു. ഇക്കാര്യത്തില്‍ എന്തിനാണ് രഹസ്യം സൂക്ഷിക്കുന്നത് ? മോദി സര്‍ക്കാറിന് കീഴിലാണ് കേന്ദ്ര ഏജന്‍സികള്‍ എന്ന് ജലീല്‍ മറന്നു പോയോ? അതുകൊണ്ടാണ് കേരളത്തില്‍ നിന്നും ലഭിക്കാത്ത സ്ഥിരീകരണങ്ങള്‍ ഡല്‍ഹിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനെ പുറത്താക്കുക എന്നത് ബി.ജെ.പിയുടെ അജണ്ടയാണ്. അതിനു വേണ്ടി അവര്‍ ഏതറ്റം വരെയും പോകും. ചോദ്യം ചെയ്യല്‍ വാര്‍ത്തയാകുമെന്ന് അറിയാത്തവരല്ല ബി.ജെ.പി നേതാക്കള്‍. അന്വേഷണ ഏജന്‍സികളുടെ നീക്കങ്ങള്‍ ചോരുന്നതും അതുകൊണ്ടാണ്.
അന്വേഷണ ഏജന്‍സികള്‍ക്ക് മാത്രം ലഭിക്കുന്ന കോള്‍ ലിസ്റ്റുകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചത് എങ്ങനെയാണ് എന്നതും നാം ചിന്തിക്കേണ്ടതാണ്. ഇപ്പോള്‍ പോലും ജലീല്‍ പുലര്‍ച്ചെ എന്‍.ഐ.എ ഓഫീസിലെത്തിയ ദൃശ്യം പുറത്ത് വന്നതും അസാധാരണമാണ്. രഹസ്യം ഏറ്റവും അധികം സൂക്ഷിക്കുന്ന ഏജന്‍സിയാണ് എന്‍.ഐ.എ. ആ പൊതു ബോധത്തിനാണ് വീണ്ടും ഇപ്പോള്‍ കോട്ടം തട്ടിയിരിക്കുന്നത്. ജലീല്‍ എന്തായാലും മാധ്യമങ്ങളെ വിളിച്ചു പറയുകയില്ല. പിന്നെ ആര് പറഞ്ഞു എന്നത് പ്രസക്തമായ ചോദ്യം തന്നെയാണ്. ഇവിടെയാണ് അന്വേഷണ സംഘത്തിന്റെ നീക്കങ്ങളും സംശയിക്കപ്പെടുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രധാനി എന്ന് അന്വേഷണ ഏജന്‍സികള്‍ പ്രഖ്യാപിച്ച കെ.ടി റമീസിന് ഇതിനകം തന്നെ ജാമ്യം ലഭിച്ചു കഴിഞ്ഞു. അറസ്റ്റ് ചെയ്ത് 60 ദിവസമായിട്ടും കുറ്റപത്രം നല്കാന് കസ്റ്റംസിന് കഴിയാതിരുന്നതാണ് ഈ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ കാരണം. അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ച വ്യക്തമാക്കുന്ന സംഭവമാണിത്. സ്വപ്ന സുരേഷും സന്ദീപ് നായരും നല്കിയ മൊഴിയെ തുടര്‍ന്നാണ് റമീസിനെ കേന്ദ്ര ഏജന്‍സി അറസ്റ്റു ചെയ്തിരുന്നത്. നയതന്ത്ര ബാഗേജില്‍ എത്തുന്ന സ്വര്‍ണ്ണം ആവശ്യക്കാര്‍ക്ക് കൈമാറാന്‍ നേതൃത്വം നല്‍കിയിരുന്നത് റമീസാണെന്നായിരുന്നു മൊഴിയില്‍ വ്യക്തമാക്കിയിരുന്നത്. പ്രമുഖ മുസ്ലീം ലീഗ് നേതാവിന്റെ അടുത്ത ബന്ധുകൂടിയാണ് റമീസ് എന്നതും ശ്രദ്ധേയമാണ്.