ഡിഎംകെ ജനപ്രതിനിധികളുടെ സംഘം രാഷ്ട്രപതിയെ കണ്ടതിന് പിന്നാലെ തമിഴ്നാട് ഗവർണറും ഇന്ന് ഡൽഹിയിൽ

ഡൽഹി : ഡിഎംകെ ജനപ്രതിനിധികളുടെ സംഘം ഡൽഹിയിലെത്തി രാഷ്ട്രപതിയെ കണ്ടതിന് പിന്നാലെ തമിഴ്നാട് ഗവർണർ ആർ.എൻ.രവിയും ഇന്ന് ഡൽഹിയിൽ. രാഷ്ട്രപതിയെ നേരിൽ കണ്ട് തൻറെ ഭാഗം വിശദീകരിക്കുമെന്ന് സൂചന. ഭരണഘടനാമൂല്യങ്ങളും ഫെഡറൽ തത്വങ്ങളും തുടർച്ചയായി ലംഘിക്കുന്ന ഗവർണറെ സ്ഥാനത്തുനിന്ന് നീക്കണം എന്ന് ഡിഎംകെ സംഘം രാഷ്ട്രപതിയോടാവശ്യപ്പെട്ടിരുന്നു. ഇന്നലെ ഡിഎംകെയുടെ മന്ത്രിയും എംപിമാരുമടക്കമുള്ള ജനപ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ദില്ലിയിലെത്തുന്ന ഗവർണർ നാളെ മടങ്ങും.

തമിഴ്നാട് നിയമമന്ത്രി എസ് രഘുപതി, പാർലമെൻററി പാർട്ടി നേതാവ് ടി ആർ ബാലു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദില്ലിയിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടത്. തമിഴ്നാട്ടിലെ അസാധാരണ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണ‍ർ ആർ എൻ രവിയെ തിരികെ വിളിക്കണമെന്ന് ഇവർ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ തയ്യാറാക്കി ഗവർണർ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം ഗവർണർ സഭയിൽ പൂർണമായി വായിക്കാത്തതും ചില ഭാഗങ്ങൾ കൂട്ടിച്ചേർത്തതും സെഷൻ തീരുംമുമ്പ് സഭവിട്ട് ഇറങ്ങിപ്പോയതും ഭരണഘടനാ തത്വങ്ങൾക്കും സഭാ നിയമങ്ങളുടെയും ലംഘനമാണെന്ന് സംഘം രാഷ്ട്രപതിയെ അറിയിച്ചിരുന്നു. ഗവർണർ തുടർച്ചയായി ജനാധിപത്യവിരുദ്ധമായി പെരുമാറുകയാണെന്നും ഫെഡറൽ തത്വങ്ങൾ നഗ്നമായി ലംഘിക്കുകയാണെന്നും കാട്ടി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എഴുതിയ കത്തും സംഘം രാഷ്ട്രപതിക്ക് കൈമാറിയിരുന്നു.

നിരവധി ബില്ലുകൾ ഒപ്പിടാതെ അനന്തമായി വച്ചുതാമസിപ്പിക്കുന്നു, തുടർച്ചയായി ഹിന്ദുത്വ അനുകൂല പ്രസ്താവനകൾ നടത്തുന്നു എന്നീ പരാതികളും ഗവർണർക്കെതിരായി ഡിഎംകെ സംഘം രാഷ്ട്രപതിയെ അറിയിച്ചു. ജനാധിപത്യത്തെ ഗവർണർമാരെ ഉപയോഗിച്ച് അട്ടിമറിക്കാൻ നടത്തുന്ന നീക്കം ഒന്നായി ചെറുക്കണം എന്നാവശ്യപ്പെട്ട് മറ്റ് രാഷ്ട്രീയ കക്ഷി നേതൃത്വങ്ങളുമായും ഡിഎംകെ നേതൃത്വം ആശയവിനിമയം നടത്തി. ഡിഎംകെ സഖ്യത്തിലേയും യുപിഎയിലേയും മിക്ക കക്ഷികളും ഇക്കാര്യത്തിൽ ഇതിനകം ഡിഎംകെയെ പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും ഗവർണർക്കെതിരെ സ്വന്തം നിലയിൽ പരാമർശങ്ങൾ നടത്തരുതെന്ന ശക്തമായ നിർദ്ദേശമാണ് മുഖ്യമന്ത്രി സ്റ്റാലിൻ നൽകിയിരിക്കുന്നത്.

Top