ഇരുതലമൂരിയെ വാങ്ങാനെത്തി; പറ്റിക്കപ്പെട്ടെന്ന് അറിഞ്ഞതോടെ വെടിയുതിര്‍ത്തു

shoot died

ചെന്നൈ: ഇരുതലമൂരിയെ കടത്തിയതുമായ് ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഇടനിലക്കാരന് വെടിയേറ്റു. ഞായറാഴ്ച രാത്രി തമിഴ്‌നാട് കരൂര്‍ കുളിത്തല ചിന്നപ്പാളയത്തില്‍ വച്ചായിരുന്നു സംഭവം. തങ്കവേല്‍ (38) എന്നയാള്‍ക്കാണ് വെടിയേറ്റത്.

ഇരുതലമൂരിയെ നല്‍കാമെന്ന് പറഞ്ഞ് ഒരു സംഘം ആളുകളെ തങ്കവേല്‍ ചിന്നപാളയത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കാറിലാണ് സംഘം ഇവിടേക്കെത്തിയത്. എന്നാല്‍, ഏറെ നേരം കാത്തിരുന്നിട്ടും ഇരുതലമൂരിയെ ലഭിക്കാതിരുന്നതോടെ തന്റെ പക്കല്‍ ഇല്ലെന്ന് തങ്കവേല്‍ സമ്മതിച്ചു.

ഇതോടെ, വാങ്ങിയ പണം തിരികെ നല്‍കണമെന്ന് സംഘം ആവശ്യപ്പെട്ടു. അതോടെ വാക്ക് തര്‍ക്കം ആരംഭിക്കുകയും ഇതിനിടെ സംഘത്തിലുണ്ടായിരുന്ന മുഹമ്മദ് റഫീഖ് കൈവശമുണ്ടായിരുന്ന കൈത്തോക്കെടുത്ത് തങ്കവേലിനുനേരെ ചൂണ്ടി. ഭയന്നുപോയ തങ്കവേലും സുഹൃത്തുക്കളും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ റഫീഖ് എന്നയാള്‍ വെടിയുതിര്‍ത്തു. വെടിയേറ്റ തങ്കവേലിനെ ഉടന്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്, മലയാളികളായ നാലുപ്രതികളെയും പിടികൂടി. സംഘം സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു. ഇവരിപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Top