തമിഴ് സീരിയല്‍ താരം ചിത്ര ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

ചെന്നൈ : പ്രമുഖ തമിഴ് സീരിയൽ താരം വി.ജെ.ചിത്രയെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 28 വയസ്സായിരുന്നു. താമസിച്ചിരുന്ന ഹോട്ടല്‍മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വിജയ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ‘പാണ്ഡ്യന്‍ സ്റ്റോര്‍സ്’ എന്ന സീരിയലില്‍ ‘മുല്ല’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താരമാണ്. ഷൂട്ടിങ് കഴിഞ്ഞ ശേഷം പുലര്‍ച്ചെ 2.30 നാണ് താരം ഹോട്ടല്‍ മുറിയിലെത്തിയത്. പിന്നീട് റൂമിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

നസറത്ത്പേട്ടൈയിലുള്ള ഒരു ഹോട്ടലില്‍ വച്ചാണ് ചിത്ര ജീവനൊടുക്കിയത്. സീരിയല്‍ ഷൂട്ടിംഗിനോടനുബന്ധിച്ചാണ് ഇവര്‍ ഇവിടെ ഹോട്ടലില്‍ താമസിച്ചിരുന്നത്. പ്രതിശ്രുത വരനായ ഹേമന്തും ഒപ്പമുണ്ടായിരുന്നു. മാസങ്ങൾക്ക് മുൻപാണ് ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. ഇവിപി ഫിലിം സിറ്റിയിലെ ഷൂട്ടിംഗ് കഴിഞ്ഞ് പുലര്‍ച്ചെയാണ് ചിത്ര ഹോട്ടല്‍ മുറിയില്‍ തിരികെയെത്തിയത്. ഹേമന്തിനോട് കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ് പോയ ചിത്രയെ സമയം ഒരുപാട് കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്നാണ് ഹേമന്ത് റൂമിൽ അന്വേഷിച്ചെത്തിയത്. വാതിലിൽ തട്ടി നോക്കിയിട്ടും പ്രതികരണമൊന്നുമുണ്ടായിരുന്നില്ല. തുടർന്ന് ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെ ഡൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച്‌ വാതില്‍ തുറന്നപ്പോള്‍ ചിത്രയെ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷാദരോഗമാവാം ആത്മഹത്യക്ക് കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top