തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകള്‍ പ്രളയഭീതിയില്‍ തുടരുന്നു

മിഴ്‌നാടിന്റെ തെക്കന്‍ ജില്ലകള്‍ പ്രളയഭീതിയില്‍ തുടരുന്നു. തിരുനെല്‍വേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളില്‍ ഇന്ന് ഉച്ചവരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തേനി, വിരുദുനഗര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളില്‍ ഇന്ന് പൊതു അവധിയാണ്.

അതേസമയം കേരളത്തില്‍ ഇടത്തരം മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നല്‍കിയിട്ടില്ല. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്. കേരള- തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

കന്യാകുമാരിയില്‍ സ്‌കൂളുകള്‍ക്ക് മാത്രം അവധി പ്രഖ്യാപിച്ചു. മഴയക്ക് നേരിയ ശമനമുണ്ടെങ്കിലും നാല് ജില്ലകളിലും വെള്ളക്കെട്ട് അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ വ്യോമസേന ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനെത്തി. 42 പേരെയാണ് ഇന്നലെ എയര്‍ ലിഫ്റ്റ് ചെയ്തത്. മന്ത്രി ഉദയനിധി സ്റ്റാലിന്‍ ഉള്‍പ്പെടെ നാല് മന്ത്രിമാരെ കൂടി പ്രളയ രക്ഷാ പ്രവര്‍ത്തനത്തിനായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ചുമതലപ്പെടുത്തി. റെയില്‍പാളങ്ങളില്‍ വെളളം കയറിയതിനാല്‍ ഇന്ന് ഒരു ട്രയിന്‍ റദ്ദാക്കി. കോയമ്പത്തൂര്‍ – നാഗര്‍കോവില്‍ എക്‌സപ്രസാണ് റദ്ദാക്കിയത്. 16 സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി. 3 ട്രയിനുകള്‍ വഴിതിരിച്ചു വിട്ടു.

Top