തമിഴ്‌നാട്ടില്‍ പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തില്‍ യുവാവ് മരിച്ച സംഭവം; എസ്.ഐ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ പട്ടാപ്പകല്‍ നടുറോഡില്‍വെച്ച് പൊലീസ് വളഞ്ഞിട്ട് ക്രൂരമായി തല്ലിയ യുവാവ് മരിച്ചു. സേലം സ്വദേശി മുരുകേശനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ എസ്.ഐയായ പെരിയസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് സേലത്തെ ഏതാപൂരിന് സമീപത്തെ ചെക്ക്‌പോസ്റ്റില്‍വെച്ചാണ് സംഭവം.

സേലം തുമ്പല്‍ റോഡില്‍ കട നടത്തുന്ന മുരുകേശന്‍ മദ്യം വാങ്ങിക്കാനായി പോയി തിരിച്ചുവരുന്നതിനിടെ  പാപനായ്ക്കന്‍പട്ടി ചെക്‌പോസ്റ്റില്‍ വെച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് എസ്.ഐ.യായ പെരിയസ്വാമിയുടെ നേതൃത്വത്തില്‍ ലാത്തി കൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. റോഡില്‍ വീണ മുരുകേശനെ റോഡിലിട്ടും പൊലീസുകാരന്‍ തല്ലിച്ചതച്ചു.

അതേസമയം, മുരുകേശന്‍ അസഭ്യം പറഞ്ഞതാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പൊലീസ് ഭാഷ്യം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുരുകേശനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആദ്യം സമീപത്തെ ആശുപത്രിയിലെത്തിച്ചു. പിന്നീട് സേലത്തെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു. സംഭവം വിവാദമായതോടെ ക്രൂരമര്‍ദനത്തിന് നേതൃത്വം നല്‍കിയ എസ്.എസ്.ഐ. പെരിയസ്വാമിയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

Top