നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട്; യാത്രക്കാരെ പരിശോധിക്കാന്‍ നേരിട്ടിറങ്ങി മന്ത്രിമാര്‍

ചെന്നൈ: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട്. കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത് വിലയിരുത്താന്‍ തമിഴ്‌നാട് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യന്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് നേരിട്ടെത്തി. രാവിലെ 5.50ഓടെയാണ് ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ ആരോഗ്യമന്ത്രിയും ഒപ്പം ദേവസ്വം മന്ത്രിയും നേരിട്ടെത്തി പരിശോധന ആരംഭിച്ചത്.

ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ തമിഴ്‌നാട്ടിലേക്ക് പ്രവേശിപ്പിക്കൂ. കേരളത്തില്‍നിന്ന് വരുന്നവര്‍ക്ക് പരിശോധന തുടരുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. രേഖകളില്ലാത്തവര്‍ക്ക് പരിശോധനാ സൗകര്യം ഒരുക്കും. ആരെയും ബുദ്ധിമുട്ടിക്കില്ല. മുന്‍കരുതല്‍ നടപടി മാത്രമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആലപ്പി എക്‌സ്പ്രസില്‍ എത്തിയ കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നതിനുള്ള നടപടികള്‍ക്ക് മന്ത്രി നേരിട്ട് നേതൃത്വം നല്‍കി. ഈ മാസം അഞ്ച് മുതലാണ് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തമിഴ്‌നാട്ടില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനെടുത്തതിന്റെ രേഖയോ തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. ചെന്നൈ സെന്‍ട്രല്‍ കൂടാതെ മലയാളികള്‍ കൂടുതലായി എത്തുന്ന മറ്റു റെയില്‍വേ സ്‌റ്റേഷനുകളിലും ഇന്ന് മുതല്‍ കര്‍ശന പരിശോധന നടത്താനാണ് തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ തീരുമാനം.

Top