തമിഴ്‌നാട്ടില്‍ വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ നവദമ്പതികളെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്‌നാട് തൂത്തുക്കുടിയില്‍ വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ നവദമ്പതികളെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. മാരി സെല്‍വം (23), കാര്‍ത്തിക (21) എന്നിവരാണ് അതിക്രൂര കൊലപാതകത്തിന് ഇരയായത്. പെണ്‍വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇരുവരും ഒരേ ജാതിയില്‍ നിന്നുള്ളവരാണെന്നും, മാരിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കം ആയതിനാല്‍ കാര്‍ത്തികയുടെ കുടുംബം ഇവരുടെ വിവാഹത്തെ എതിര്‍ത്തിരുന്നു എന്നും പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ട് ആറേ മുക്കാലോടെയാണ് കൊലപാതകം നടന്നത്. ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടിലേക്ക് ഇരച്ചെത്തിയ ഒരു സംഘം ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ദമ്പതികളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്താന്‍ മൂന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി തൂത്തുക്കൂടി എസ് പി പറഞ്ഞു.

കഴിഞ്ഞ മാസം 30ന് മാരിയും കാര്‍ത്തികയും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു കോവില്‍പെട്ടി സ്റ്റേഷനില്‍ എത്തിയിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ക്ഷേത്രത്തില്‍ വെച്ചു ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. കൊലപാതകത്തില്‍ യുവതിയുടെ ബന്ധുക്കളാണ് കൊലപാതകത്തിന് പിന്നിലെന്നും അമ്മാവനടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഷിപ്പിങ് കമ്പനിയിലാണ് കൊല്ലപ്പെട്ട മാരിസെല്‍വം ജോലി ചെയ്തിരുന്നത്.

Top