മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിള്ളലുകളില്ലെന്ന് തമിഴ്‌നാട് സുപ്രീം കോടതിയില്‍

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിള്ളലുകളില്ലെന്ന് തമിഴ്‌നാട് സുപ്രീം കോടതിയില്‍. തമിഴ്‌നാട് സര്‍ക്കാര്‍ പുതിയ മറുപടി സത്യവാങ്മൂലം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തു. ഭൂചലനങ്ങള്‍ കാരണം അണക്കെട്ടിന് വിള്ളലുകള്‍ ഉണ്ടായിട്ടില്ല. അണക്കെട്ടിന്റെ അന്തിമ റൂള്‍ കെര്‍വ് തയ്യാറായിട്ടില്ലെന്ന കേരളത്തിന്റെ വാദം തെറ്റെന്നും തമിഴ്‌നാട് കോടതിയില്‍ അറിയിച്ചു. അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയാക്കാന്‍ അനുവദിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ചൊല്ലി കേരളം ഉയര്‍ത്തുന്നത് അനാവശ്യ ആശങ്കയാണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അണക്കെട്ടിന് ബലക്ഷയമില്ലെന്നതിന് ശാസ്ത്രീയ തെളിവുകളുണ്ട്. 2006 ലും 2014 ലും അത് സുപ്രീം കോടതി തന്നെ അംഗീകരിച്ചതാണ്. അതിനാല്‍ 142 അടിയായി ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കണമെന്നും തമിഴ്‌നാട് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ബേബി അണക്കെട്ട് ബലപ്പെടുത്താനും അതിനായി മരം മുറിക്കാനും നല്‍കിയ അനുമതി കേരളം റദ്ദാക്കി. ഇത് കേരളത്തിന്‍െര ഇരട്ടത്താപ്പാണെന്നും ഏഴ് കൊല്ലമായി ബേബി അണക്കെട്ട് ബലപ്പെടുത്തല്‍ കേരളം തടസ്സപ്പെടുത്തുകയാണന്നും സുപ്രീം കോടതിയില്‍ മുന്‍പ് നല്‍കിയ സത്യവാങ്മൂലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

Top