അരികൊമ്പന്‍ കേരള അതിര്‍ത്തിക്ക് അരികെയെന്ന് തമിഴ്‌നാട്; കേരളത്തിലെത്തില്ലെന്ന് സംസ്ഥാന വനംവകുപ്പ്

കോതയാര്‍: അരികൊമ്പന്‍ കേരള അതിര്‍ത്തിക്ക് അരികെയെന്ന് സ്ഥിരീകരിച്ച് തമിഴ്‌നാട് വനംവകുപ്പ്. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയാണ് അരികൊമ്പന്‍ എത്തിയത്. ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്‌നല്‍ പ്രകാരമാണ് വനംവകുപ്പിന്റെ സ്ഥിരീകരണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞദിവസം തിരുനെല്‍വേലി മാഞ്ചോല എസ്റ്റേറ്റില്‍ അരിക്കൊമ്പന്‍ എത്തിയിരുന്നു.

അതേസമയം അരികൊമ്പന്‍ കേരളത്തിലേക്ക് എത്താനുള്ള സാധ്യത സംസ്ഥാന വനംവകുപ്പ് തള്ളി. കേരളത്തിലേക്കുള്ള വഴിയില്‍ ചെങ്കുത്തായ കുന്നിന്‍ചെരിവുകള്‍ ഉള്ളതിനാല്‍ ആനയ്ക്ക് എത്താനാവില്ലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം തമിഴ്‌നാട് മാഞ്ചോലയിലെ എസ്റ്റേറ്റിലായിരുന്നു അരികൊമ്പന്റെ സാന്നിധ്യം ഉണ്ടായിരുന്നത്. 80ലധികം വനവകുപ്പ് ഉദ്യോഗസ്ഥരാണ് അരികൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നത്. വെറ്റിനറി ഡോക്ടര്‍മാരുടെ സംഘവും വനംവകുപ്പും അരികൊമ്പനെ നിരീക്ഷിച്ചു വരികയാണ്.

അപ്പര്‍ കോതയാര്‍ മേഖലയില്‍ എത്തിയതോടെ, സാധാരണ കാട്ടാനയുടെ ഭക്ഷണ രീതിയിലേക്ക് അരിക്കൊമ്പന്‍ മാറിയെന്ന് തമിഴ്‌നാട് വനം വകുപ്പ് പറഞ്ഞിരുന്നു. നിലയുറപ്പിച്ച അരിക്കൊമ്പനെ മയക്കുവേടി വച്ച് പിടികൂടില്ലെന്നും കേരളത്തിലുള്ളവര്‍ ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ലെന്നും തമിഴ്‌നാട് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു.

Top