തമിഴ്‌നാട്ടില്‍ ഇന്ന് സ്ഥിരീകരിച്ചവരില്‍ 45 പേര്‍ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 57 പേര്‍ക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചതോട ആകെ രോഗികള്‍ 124 ആയി. രോഗം പുതുതായി സ്ഥിരീകരിച്ച 50 പേരില്‍ 45 പേര്‍ നിസാമുദ്ദീന്‍ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തബ്‌ലിഗ് സമ്മേളനത്തില്‍ പങ്കെടുത്ത പത്തുപേരാണ് നാല് സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി മരിച്ചത്.

ഡല്‍ഹി നിസാമുദ്ദീന്‍ അലാമി മഷ് വാര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജനുവരി മുതല്‍ 2100 വിദേശികളാണ് എത്തിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 824 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. 216 വിദേശികള്‍ ഇപ്പോഴും അവിടെയുണ്ട്. സമ്മേളനം നടന്ന മര്‍ക്കസില്‍ നിന്ന് ഒഴിപ്പിച്ച 441 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്. 1107 പേര്‍ നിരീക്ഷണത്തിലാണ്. 45 മലയാളികളാണു സമ്മേളനത്തില്‍ പങ്കെടുത്തത്. സംഘാടകര്‍ക്കെതിരെ കേസെടുത്തു.

നേരത്തേ തിരുവനന്തപുരം സന്ദര്‍ശിച്ച 43 വയസ്സുകാരനും തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചെന്നൈ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചെന്നൈയില്‍ ജോലി ചെയ്യുന്ന യുവാവിനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവണ്ണാമലൈ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top