തമിഴ്‌നാട്ടില്‍ ലഹരി പാര്‍ട്ടിയില്‍ വീണ്ടും കൂട്ട അറസ്റ്റ് ; മലയാളികളടക്കം 175 പേര്‍ പിടിയില്‍

arrest

ചെന്നൈ: തമിഴ്‌നാട്ടില്‍ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത മലയാളികളടക്കം 175 പേര്‍ കൂടി അറസ്റ്റില്‍. മഹാബലിപുരത്തെ റിസോര്‍ട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തവരില്‍ നാല് സ്ത്രീകളുമുണ്ട്.

കോയമ്പത്തൂരിലെയും ചെന്നൈയിലെയുമടക്കമുള്ള കോളേജ് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായിരിക്കുന്നത്. വാട്‌സ്ആപ്പ്, ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് ഇവര്‍ ഒത്തുകൂടിയത്.

കഴിഞ്ഞ ദിവസം പൊള്ളാച്ചിയില്‍ ലഹരിമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത 90 മലയാളി വിദ്യാര്‍ഥികളുള്‍പ്പെടെ 150 പേര്‍ പിടിയിലായിരുന്നു. ആനമല സേതുമടയില്‍ അണ്ണാനഗറിലെ റിസോര്‍ട്ടില്‍ വാട്സ് ആപ്പ് കൂട്ടായ്മകളില്‍ കൂടി സംഘടിച്ചെത്തിയ 150 ഓളം പേര്‍ ലഹരി മരുന്ന് പാര്‍ട്ടി നടത്തുകയായിരുന്നു. ശക്തിമാന്‍ എന്നപേരില്‍ 13 വാട്സ് ആപ്പ് കൂട്ടായ്മകള്‍ വഴിയാണ് വിദ്യാര്‍ഥികള്‍ പരിപാടിക്കെത്തിച്ചേര്‍ന്നത്.

വിദ്യാര്‍ഥികള്‍ക്ക് പുറമേ തോട്ടം ഉടമ ഗണേശനും റിസോര്‍ട്ട് ജോലിക്കാരുമടക്കം ആറുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിസോര്‍ട്ടിലേക്ക് കാറുകളിലും ബൈക്കുകളിലുമായിട്ടാണ് വിദ്യാര്‍ഥികളെത്തിയത്. അര്‍ധരാത്രിയായപ്പോള്‍ ഉച്ചത്തില്‍ പാട്ടും നൃത്തവും ആരംഭിക്കുകയായിരുന്നു.

ഹെറോയിന്‍, കൊക്കൈന്‍, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളും ഉണ്ടായിരുന്നു. ആഘോഷത്തിനിടയില്‍ പങ്കെടുത്തവര്‍ തമ്മില്‍ വാക് പോരും ബഹളവുമുണ്ടായതിനെ തുടര്‍ന്ന്, അടുത്ത തോട്ടങ്ങളിലും വീടുകളിലും ഉണ്ടായിരുന്നവര്‍ ജില്ലാ പൊലീസ് മേധാവിയെ വിവരം അറിയിക്കുകയായിരുന്നു.

നടത്തിപ്പുകാര്‍ ഒരാള്‍ക്ക് 1,200രൂപ വീതം വാങ്ങിയിരുന്നതായും റിസോര്‍ട്ട് നടത്താന്‍ ലൈസന്‍സെടുത്തിട്ടില്ലെുന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

Top