തമിഴ്‌നാട്ടില്‍ 22 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; അഞ്ചിടത്ത് റെഡ് അലര്‍ട്ട്

ചെന്നൈ: വീണ്ടും മഴക്കെടുതി ഭീഷണിയില്‍ തമിഴ്‌നാട് ജനത. തെക്കന്‍ ബംഗാള്‍ കടലില്‍ രൂപം കൊണ്ട അന്തരീക്ഷ ചുഴിയെത്തുടര്‍ന്ന് ഇന്നു തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്. തൂത്തുക്കുടി, തിരുനെല്‍വേലി, രാമനാഥപുരം, പുതുക്കോട്ട, നാഗപട്ടണം എന്നീ ജില്ലകളിലാണു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

2 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. തൂത്തുക്കുടി, കന്യാകുമാരി, തിരുവാരൂര്‍, തെങ്കാശി ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് അവധി. പുതുച്ചേരി, കാരയ്ക്കല്‍ എന്നിവടങ്ങളിലെ വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ചെന്നൈയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തൂത്തുക്കുടി ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ ഇന്നു മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കടലില്‍ പോകരുതെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വ്യാഴാഴ്ച പെയ്ത ശക്തമായ മഴയില്‍ തെക്കന്‍ ജില്ലകളില്‍ വീണ്ടും പ്രളയ സമാനമായ സാഹചര്യമുണ്ടായി. കനത്ത മഴയെ തുടര്‍ന്ന് ഇതാദ്യമായി തിരുച്ചെന്തൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിനുള്ളില്‍ വെള്ളം കയറി. ക്ഷേത്രത്തിലെത്തിയ ഭക്തര്‍ ഇവിടെ കുടുങ്ങി.

തൂത്തുക്കുടിയില്‍ മാത്രം 25 സെന്റീമീറ്റര്‍ മഴ ലഭിച്ചു. തിരുച്ചിറപ്പള്ളിയില്‍ നിന്നു തൂത്തുക്കുടിയിലേക്കു പോയ ഇന്‍ഡിഗോ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്നു തിരിച്ചിറക്കി. നിയമസഭാ സ്പീക്കര്‍ എം.അപ്പാവു ഉള്‍പ്പെടെയുള്ളവര്‍ ഈ വിമാനത്തിലുണ്ടായിരുന്നു.

 

Top