കൊച്ചിയിൽ തിരക്കേറിയ ബസിനുള്ളില്‍ യാത്രക്കാരിയുടെ പണം മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിനി അറസ്റ്റില്‍

കൊച്ചി: ബസിനുള്ളില്‍ യാത്രക്കാരിയുടെ പണം മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിനി അറസ്റ്റില്‍. ചെന്നൈ എം.ജി.ആര്‍ നഗര്‍ കോളനിയില്‍ താമസിക്കുന്ന പ്രിയ (23) ആണ് അറസ്റ്റിലായത്. പള്ളിക്കര-എറണാകുളം റൂട്ടില്‍ ഓടുന്ന ബസിനുള്ളില്‍ വച്ച് യാത്രക്കാരിയുടെ ബാഗില്‍ നിന്നാണ് പ്രിയ പണം മോഷ്ടിച്ചത്.

പണയ സ്വര്‍ണം തിരിച്ചെടുക്കുവാന്‍ സ്വരുക്കൂട്ടിയ 17,000 രൂപയാണ് അത്താണി സ്വദേശിനിയായ വീട്ടമ്മയുടെ ബാഗില്‍ നിന്നും മോഷണം ചെയ്തത്. മറ്റൊരു സ്ത്രീയുടെ ബാഗില്‍ നിന്ന് 7000 രൂപയും മോഷ്ടിച്ചു. പണം അടങ്ങിയ ബാഗ് കൈവശമുള്ളവരെ രണ്ടോ മൂന്നോ പേരുള്ള സംഘം ചേര്‍ന്ന് കൈയും മുഖവും അനക്കാന്‍ പറ്റാത്ത വിധത്തില്‍ പ്രത്യേക രീതിയില്‍ ലോക്ക് ചെയ്ത ശേഷമാണ് ഇവര്‍ ബാഗ് തുറന്ന് മോഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.

പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ പരാതിക്കാരി ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് ബസ് കാക്കനാട് ഐ.എം.കി ജംഗ്ഷന് അടുത്ത് നിര്‍ത്തി. ബസ് നിര്‍ത്തിയ ഉടനെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രിയയെ ബസ് യാത്രക്കാര്‍ തടഞ്ഞ് വയ്ക്കുകയായിരുന്നു. തുടര്‍ന്ന് തൃക്കാരക്കര പൊലീസ് എത്തി പ്രിയയെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രിയയുടെ പക്കല്‍ നിന്ന് 7000 രൂപ കണ്ടെടുത്തു. ബഹളത്തിനിടയില്‍ ബാക്കിയുള്ള മോഷ്ടാക്കള്‍ പണവുമായി കടന്നു കളഞ്ഞെന്ന് പൊലീസ് പറഞ്ഞു.

നേരത്തെയും സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ മോഷണക്കേസില്‍ പ്രിയ അറസ്റ്റിലായിട്ടുണ്ട്. ഉത്സവ സ്ഥലങ്ങളിലും ബസുകളിലും സ്വര്‍ണ്ണവും പണവും മോഷ്ടിച്ച കേസുകളിലാണ് ജയിലില്‍ കഴിഞ്ഞിരുന്നത്. ഇവരുടെ പക്കല്‍ തിരിച്ചറില്‍ രേഖകളോ മോബൈല്‍ ഫോണോ ഉണ്ടാകാറില്ല. ശരിയായ വിലാസവും പറയാറില്ല. അതു കൊണ്ട് ഓരോ കേസുകളിലും ഓരോ പേരുകളാണ് ഇവര്‍ പറയുന്നത്. സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ബാക്കി പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

 

Top