തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിക്കണം: ഹൈക്കോടതി

മധുരെ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ കൊടിമരത്തിന് അപ്പുറം അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിക്കാന്‍ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (എച്ച് ആര്‍ ആന്‍ഡ് സി ഇ) വകുപ്പിനോട് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. ഹിന്ദുക്കള്‍ക്കും അവരുടെ മതത്തില്‍ വിശ്വസിക്കാനും ആചാരങ്ങള്‍ പിന്തുടരാനും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി ബെഞ്ച് ജസ്റ്റിസ് എസ് ശ്രീമതിയുടെതാണ് നിര്‍ദേശം.

പളനി ദണ്ഡയുതപാണി സ്വാമി ക്ഷേത്രത്തിലും അതിന്റ ഉപക്ഷേത്രങ്ങളിലും ഹിന്ദുക്കള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി സെന്തില്‍കുമാറാണ് ഹര്‍ജി നല്‍കിയത്. എല്ലാ പ്രവേശന കവാടങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

പ്രിന്‍സിപ്പല്‍ സെക്രട്ടറി, ടൂറിസം വകുപ്പ്, കമ്മീഷണര്‍, എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പ്, പളനി ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരാണ് തമിഴ്നാട് സര്‍ക്കാരിനെ പ്രതിനീധികരിച്ച് എതിര്‍ഭാഗത്തുള്ളത്. എച്ച് ആര്‍ ആന്‍ഡ് സിഇ വകുപ്പാണ് തമിഴ്നാട്ടിലെ ഹിന്ദുക്ഷേത്രങ്ങളുടെ ഭരണം നടത്തുന്നത്.

അതേസമയം പ്രസ്തുതക്ഷേത്രത്തില്‍ മാത്രം ഉത്തരവ് നടപ്പാക്കാമെന്ന റിട്ട് ഹര്‍ജി കോടതി തള്ളി. ഉയര്‍ത്തികാട്ടിയ പ്രശ്നം വലുതാണെന്നും എല്ലാ ഹിന്ദു ക്ഷേത്രങ്ങള്‍ക്കും ഇത് ബാധകമാണെന്നും കോടതി പറഞ്ഞു. ക്ഷേത്രങ്ങള്‍ ടൂറിസ്റ്റ് സ്ഥലങ്ങളോ, പിക്നിക് സ്പോട്ടുകളോ അല്ലെന്നും കോടതി പറഞ്ഞു. ചില ഉദാഹരണങ്ങള്‍ ചൂണ്ടികാട്ടിയായിരുന്നു കോടതി പരാമര്‍ശം.

Top