തമിഴ്‌നാട് രണ്ട് മുന്നറിയിപ്പ് നല്‍കി, മുല്ലപ്പെരിയാര്‍ നാളെ രാവിലെ തുറക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ രാവിലെ തന്നെ തുറക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. തമിഴ്‌നാട് രണ്ട് തവണ മുന്നറിയിപ്പ് നല്‍കി. അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്തുന്നതിനുള്ള വെള്ളം മാത്രമേ പുറത്തേക്ക് ഒഴുക്കിവിടൂ. 3000 ഘനയടി വെള്ളം ഒഴുക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. വേണ്ടി വന്നാല്‍ ഇടുക്കി അണക്കെട്ടില്‍ നിന്നും 100 ക്യൂമെക്‌സ് വെള്ളം ഒഴുക്കി വിടാനുളള അനുമതി എടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ എത്ര ഷട്ടര്‍ തുറക്കുമെന്ന് ഇതുവരെ തമിഴ്‌നാട് അറിയിച്ചിട്ടില്ല. തുറക്കുമെന്ന് ഇന്നലെ രാത്രി തന്നെ അറിയിച്ചിരുന്നു. 138 അടിയാക്കി ജലനിരപ്പ് ക്രമീകരിക്കാനുള്ള വെള്ളമേ തുറന്നു വിടുകയുള്ളൂവെന്നതിനാല്‍ ജലനിരപ്പില്‍ കാര്യമായ വ്യത്യാസം വരില്ലെന്നും മന്ത്രി വ്യക്തമാക്കി.

അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ 350 കുടുംബങ്ങളിലായി 1079 പേരെ മാറ്റി വീടുകളില്‍ നിന്ന് മാറ്റിയെന്ന് മന്ത്രി വിശദീകരിച്ചു. രണ്ട് ക്യാമ്പുകള്‍ സജ്ജമാക്കി. ഒന്നില്‍ 15 കുടുംബങ്ങളില്‍ നിന്നുള്ള 35 അംഗങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. ബാക്കിയുള്ളവരെല്ലാം ബന്ധുവീടുകളിലേക്കാണ് മാറിയതെന്നും അദ്ദേഹം പറഞ്ഞു.

പെരിയാറിലെ ജലനിരപ്പ് വാണിംഗ് ലെവലിനെക്കാള്‍ രണ്ടു മീറ്റര്‍ താഴെയാണെന്നും മന്ത്രി പറഞ്ഞു. ആശങ്കയുടെ സാഹചര്യം നിലവിലില്ല. ഫയര്‍ ഫോഴ്‌സിന്റെ അഞ്ചു യൂണിറ്റുകളുണ്ട്. ചപ്പാത്തുകളും പാലങ്ങളും പൊലീസ് നിരീക്ഷണത്തില്‍ ആയിരിക്കും. നദിയിലെ തടസ്സങ്ങള്‍ നീക്കിയിട്ടുണ്ടെന്നും നദികളില്‍ വലിയ തോതില്‍ ജലം ഉയരില്ലെന്നും മന്ത്രി പറഞ്ഞു.

Top