ചെന്നൈ: തമിഴ്നാട് പൊലീസ് മേധാവിയായി മലയാളിയായ എസ് ജോർജ്ജ് നിയമതിനായേക്കും,
ശശികല വിഭാഗവുമായി വളരെ അടുപ്പം പുലർത്തുന്ന ഓഫീസറായിയാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
എടപ്പാടി പളനിസ്വാമി വിശ്വാസ വോട്ട് നേടിയാല്‍ ജോര്‍ജിനെ സംസ്ഥാന പൊലീസ് മേധാവിയാക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ ഡി ജി പി തസ്തികയായതിനാൽ സർക്കാറിന് നിയമനം നൽകുന്നതിൽ മറ്റ് തടസ്സങ്ങളുണ്ടാവില്ലന്നാണ് വാദം. ഇക്കാര്യത്തിൽ ജോർജ്ജിന്റെ താൽപര്യം കൂടി പരിഗണിക്കപ്പെടും.
അണ്ണാ ഡിഎംകെ എം എൽ എമാർ താമസിച്ച റിസോർട്ടിൽ പൊലീസ് റെയ്ഡ് നടത്തിയതും വൈദ്യുതി വിച്ഛേദിച്ചതുമെല്ലാം ശശികല വിഭാഗത്തെ പ്രകോപിപ്പിച്ചിരുന്നു. ശശികലക്കെതിരെ പോലും കേസെടുക്കുന്ന സാഹചര്യവുമുണ്ടായി. ഇതിനെല്ലാം പകരം വീട്ടാൻ ഒരുങ്ങുകയാണ് അണ്ണാ ഡിഎംകെ.
കാര്യങ്ങള്‍ അനുകൂലമാണെങ്കില്‍ സംസ്ഥാന പൊലീസിൽ പനീർശെൽവം അനുകൂലികളായ സകലരെയും തെറുപ്പിച്ച് പൊലീസ് സേനയെ ഉടച്ചുവാർക്കാനാണ് ലക്ഷ്യമിടുന്നത്. ഐ എ എസ് തലപ്പത്തും അഴിച്ചുപണിയുണ്ടാകും.പല ജില്ലാ കളക്ടർമാരും വകുപ്പ് സെക്രട്ടറിമാരും തെറിച്ചേക്കും.
പളനിസ്വാമി തുടരുകയാണെങ്കില്‍ ശശികല ഇടപെട്ട് മാറ്റുകയും പനീർശെൽവം തിരിച്ചെടുക്കുകയും ചെയ്ത രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർക്കും സ്ഥാനം നഷ്ടമായേക്കും.