കോയമ്പത്തൂർ സ്ഫോടനക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് ആദരിച്ച് തമിഴ് നാട് സർക്കാർ

ചെന്നൈ: കോയമ്പത്തൂർ കാർ സ്ഫോടനക്കേസ് കാര്യക്ഷമമായി അന്വേഷിച്ചതിന് പ്രശംസാപത്രം നൽകി പൊലീസ് ഉദ്യോഗസ്ഥരെ ആദരിച്ച് സര്‍ക്കാര്‍. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഉദ്യോഗസ്ഥരെ ആദരിച്ചത്. സ്ഫോടനം നടന്ന് മണിക്കൂറുകൾക്കകം പ്രതികളെ അറസ്റ്റ് ചെയ്തതിനും തെളിവുകൾ ശേഖരിച്ചതിനുമാണ് ആദരമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേസ് അന്വേഷണത്തിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരെയും ചെന്നൈയിൽ വിളിച്ചുവരുത്തിയാണ് ആദരിച്ചത്.

14 പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നേരിട്ട് പ്രശംസാപത്രങ്ങൾ നൽകി. ആകെ 58 ഉദ്യോഗസ്ഥരെ പ്രശംസാപത്രം നൽകി ആദരിച്ചു. സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട് 12 മണിക്കൂറിനുള്ളിൽ അന്വേഷണത്തെ സഹായിക്കാനായി തമിഴ്നാട് പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. സുപ്രധാനമായ 148 തെളിവുകൾ ശേഖരിക്കുകയും സ്ഫോടകവസ്തുക്കൾ പിടിച്ചെടുക്കുകയും സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്യാനും പൊലീസിന് സാധിച്ചു.

ഈ പരിശ്രമങ്ങള്‍ക്കാണ് പൊലീസ് ഉദ്യോഗസ്ഥരെ ആദരിച്ചതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ദീപാവലി ദിവസത്തെ തിരക്കിനിടയിലും സ്ഫോടന ശേഷം നഗരത്തിന്‍റെ സ്വൈര്യജീവിതം ഉറപ്പാക്കാൻ പൊലീസിന് കഴിഞ്ഞെന്ന് പ്രശംസാപത്രത്തിൽ പറയുന്നു.അതേസമയം, ഗുരുതരമായ ഇന്‍റലിജൻസ് വീഴ്ചയുണ്ടായെന്നും കേസന്വേഷണത്തിൽ തമിഴ്നാട് പൊലീസ് അലംഭാവം കാട്ടിയെന്നും ബിജെപി തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആദരിക്കുന്നത് എന്നുള്ളതാണ് ശ്രദ്ധേയം.

ഗുരുതരമായ ഇന്‍റലിജൻസ് വീഴ്ചയെന്ന ആരോപണം സ്ഫോടനം നടന്നതിന് സമീപമുള്ള കോട്ടൈ സംഗമേശ്വരർ ക്ഷേത്രം സന്ദർശിച്ചതിന് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ഇന്നും ആവർത്തിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിലെ ഇന്‍റലിജൻസ് റിപ്പോർട്ടിൽ ഐഎസ് ബന്ധം സംശയിക്കുന്നവരുടെ പട്ടികയിൽ 89-ാം പേരുകാരനായി സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീനും ഉണ്ടായിരുന്നെന്നും ഈ മുന്നറിയിപ്പ് സംസ്ഥാന പൊലീസ് നേതൃത്വം അവഗണിച്ചുവെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.

ഇന്‍റലിജൻസ് വീഴ്ച ഉണ്ടായെന്നും കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാതെ സംസ്ഥാന സർക്കാർ വച്ചുതാമസിപ്പിച്ചുവെന്നും ഗവർണർ ആർ എൻ രവിയും വിമർശനം ഉന്നയിച്ചിരുന്നു. നാടിനെ നടുക്കിയ സ്ഫോടനത്തിന്‍റെ നടുക്കം മാറുംമുമ്പ് തമിഴകത്ത് ഡിഎംകെയും ബിജെപിയും തമ്മിലുള്ള വാഗ്വാദം മുറുകുകയാണെന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Top