തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിക്ക് മുന്നേറ്റം

ചെന്നൈ: തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഡിഎംകെ മുന്നണിക്ക് മുന്നേറ്റം. പോസ്റ്റല്‍ വോട്ടുകള്‍ അവസാന ഘട്ടത്തിലെത്തുമ്പോള്‍ ഡിഎംകെ സഖ്യം 50 ഇടത്തും അണ്ണാഡിഎംകെ 35 ഇടത്തും മുന്നില്‍.ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും ലീഡ് ചെയ്യുന്നു. എഎംഎംകെ ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു. താര മണ്ഡലമായ കോയമ്പത്തൂര്‍ സൗത്തില്‍ കമല്‍ ഹാസന്‍ മുന്നിലാണ്.

ഡിഎംകെയുടെ ചുമലിലേറി കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തുമെന്നാണു സൂചന. ഇരുപതിലേറെ സീറ്റില്‍ വിജയിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കു കൂട്ടല്‍. സഖ്യത്തിലെ മറ്റു കക്ഷികളായ സിപിഎം, സിപിഐ, മുസ്‌ലിം ലീഗ് കക്ഷികള്‍ക്കും ഡിഎംകെ അനുകൂല തരംഗത്തിന്റെ ഗുണം ലഭിക്കും.

എക്‌സിറ്റ് പോളുകള്‍ ഡിഎംകെ മുന്നണിക്ക് വിജയം പ്രവചിക്കുമ്പോള്‍ 2016 ല്‍ എട്ടില്‍ 5 എക്‌സിറ്റ് പോള്‍ ഫലങ്ങളെയും നിഷ്പ്രഭമാക്കി നേടിയ വിജയത്തിലാണ് അണ്ണാഡിഎംകെയുടെ പ്രതീക്ഷ. പ്രവചനങ്ങള്‍ ശരിവച്ച് 160 ല്‍ ഏറെ സീറ്റുകളോടെ 10 വര്‍ഷത്തിനു ശേഷം ഡിഎംകെ അധികാരത്തില്‍ തിരിച്ചെത്തുകയാണെങ്കില്‍ 1996 നു ശേഷം ആദ്യമായി ഒറ്റയ്ക്കു കേവല ഭൂരിപക്ഷമെന്ന കടമ്പയും അവര്‍ കടന്നേക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ബിജെപി വിരുദ്ധ സഖ്യത്തിന്റെ കൈവശമാകും.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കളുടെ തുടര്‍ച്ചയായ പ്രചാരണ പരിപാടികള്‍ ബിജെപിക്കു നേട്ടമായോ എന്നു രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നു. തമിഴകത്ത് കാലൂന്നാനുള്ള അവരുടെ ശ്രമം വിജയിച്ചിട്ടില്ലെന്ന സൂചനകളാണു എക്‌സിറ്റ് പോളുകള്‍ നല്‍കുന്നത്.

വന്‍ വിജയം നേടിയാല്‍ ഡിഎംകെയില്‍ എം.കെ.സ്റ്റാലിന്‍ അനിഷേധ്യനാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിലേതുപോലെ തരിപ്പണമായാല്‍ അണ്ണാഡിഎംകെയില്‍ നേതൃയുദ്ധം മുറുകും. വി.കെ. ശശികലയുടെ മടങ്ങിവരവുള്‍പ്പെടെയുള്ള നാടകങ്ങള്‍ക്കും സംസ്ഥാനം സാക്ഷിയായേക്കും.

 

Top