സ്ത്രീകളെ പൂജാരിമാരായി നിയമിക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് തമിഴ്‌നാട് ബി ജെ പി

ചെന്നൈ: സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണ നല്‍കി തമിഴ്‌നാട് ബി ജെ പി. പൂജാകര്‍മ്മങ്ങളില്‍ അറിവുള്ളവരെ ക്ഷേത്രങ്ങളില്‍ നിയമിക്കാമെന്നും ഇതിന് വേര്‍തിരിവ് ശരിയല്ലെന്നുമുള്ള നിലപാടിലാണ്. ഹിന്ദുമതത്തില്‍ എല്ലാ ജാതിയിലുള്ളവരെയും പൂജാരികളായി നിയമിക്കാനുള്ള തീരുമാനവും ബിജെപി തമിഴ്‌നാട് നേതൃത്വം സ്വാഗതം ചെയ്തു.

കഴിഞ്ഞ ദിവസമാണ് സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കുമെന്ന തീരുമാനം തമിഴ്‌നാട് സര്‍ക്കാറെടുത്തത്. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകളെ പൂജാരിമാരായി നിയമിക്കാനാണ് തീരുമാനം. ഇതിനായി താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ പരിശീലനം നല്‍കും. എല്ലാ ജാതിയിലുള്ളവര്‍ക്കും പൂജാരിയാകാം എന്ന നിയമം നടപ്പാക്കും. സര്‍ക്കാരിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ തമിഴിലും പൂജ നടത്താന്‍ സൗകര്യമൊരുക്കും.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എതിര്‍പ്പ് അറിയിച്ച് ഒരു വിഭാഗം ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ആചാരലംഘനത്തിന് വഴിവയ്ക്കുമെന്നും നീക്കത്തില്‍ നിന്ന് പിന്‍മാറമണമെന്നുമാണ് പരമ്പരാഗത പൂജാരിമാരുടെ സംഘടനയായ ഹിന്ദു റിലീജയസ് ട്രസ്റ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ അണ്ണാ ഡി എം കെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ലിംഗസമത്വം ഉറപ്പ് വരുത്തുമെന്നും നിലപാടില്‍ മാറ്റം ഉണ്ടാകില്ലെന്ന് ഡി എം കെ വ്യക്തമാക്കിയിട്ടുണ്ട്.

Top